യുകെ: മണിക്കൂറിൽ 81 മൈൽ വരെ വേഗത്തിൽ വീശിയടിച്ച ഹെങ്ക് കൊടുങ്കാറ്റ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും മിക്ക പ്രദേശങ്ങളിലും കനത്ത പ്രഹരമേൽപ്പിച്ചു. പല പ്രദേശങ്ങളിലും കൊടുങ്കാറ്റ് വൈദ്യുതി- ഗതാഗത തടസ്സത്തിനും വെള്ളപ്പൊക്കത്തിനും കാരണമായി. ഡെവൺ എക്‌സെറ്റർ എയർപോർട്ടിൽ മണിക്കൂറിൽ 81 മൈൽ വേഗതയിലാണ് ഹെങ്ക് വീശിയടിച്ചത്.
മരങ്ങൾ കടപുഴകി വീണതും വൈദ്യുതി തകരാറും നെറ്റ്‌വർക്കുകളെ കാര്യമായി ബാധിച്ചതിനാൽ ട്രെയിൻ യാത്രകൾ കഴിവതും ഒഴിവാക്കണമെന്ന മുന്നറിയിപ്പ് യാത്രക്കാർക്ക് റെയിൽവേ കമ്പനികൾ നൽകിയിട്ടുണ്ട്.
റോഡുകളെയും റെയിൽ ശൃംഖലകളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. മിഡ് ലാൻഡ്‌സിലെ കവൻട്രിക്കും ബർമിംഗ്ഹാം ഇന്റർനാഷണലിനും ഇടയിലുള്ള റെയിൽവേ വെള്ളപ്പൊക്കത്തിൽ തകർന്നു. ഡാർട്ട്ഫോർഡ് ക്രോസിങ്ങ് പാലം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും യാത്രക്കാർക്ക് അധികൃതർ നൽകിയിട്ടുണ്ട്.
പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നീങ്ങുന്ന ഹെങ്ക് കൊടുങ്കാറ്റ് വെയിൽസിലും ഇംഗ്ലണ്ടിലും പ്രതേകിച്ചു തീരപ്രദേശങ്ങളിൽ വൻ തോതിലുള്ള നാശനഷ്ടങ്ങളും തടസങ്ങളുമാണ് ജനങ്ങൾക്ക് സൃഷ്ട്ടിച്ചത്.
ഇതുവരെ 290 ൽ പരം വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് അധികൃതർ നൽകിയിട്ടുള്ളത്. ചില നദീതീര സ്ഥലങ്ങൾ വ്യാഴാഴ്ച വരെ വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുമെന്ന് പരിസ്ഥിതി ഏജൻസി ഫ്ലഡ് ഡ്യൂട്ടി മാനേജർ സ്റ്റെഫാൻ ലേഗർ പറഞ്ഞു.
ഇന്ന് (ബുധനാഴ്ച്ച) ഹെങ്ക് കൊടുങ്കാറ്റ് വടക്കൻ യൂറോപ്പിലേക്ക് നീങ്ങുമെന്ന് ബിബിസി വെതർ പ്രതിനിധി മാറ്റ് ടെയ്‌ലർ പറഞ്ഞു.
കൊടുങ്കാറ്റിന് പതിവിലും വളരെ വൈകി, ആഘാതം അനുഭവപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് 'ഹെങ്ക്' എന്ന പേര് നൽകിയത്. മൂന്ന് മാസത്തിനുള്ളിൽ വീശിയടിക്കുന്ന എട്ടാമത്തെ കൊടുങ്കാറ്റാണ് ഹെങ്ക്.