യു കെ: ശൈത്യകാലം എത്തിയതോടെ സൂക്ഷ്മ വൈറസുകളും അത് പരത്തുന്ന രോഗങ്ങളും ദിനം പ്രതി വ്യാപിച്ചു കൊണ്ടിരിക്കുന്നു. മഞ്ഞിനൊപ്പം മഴയും കൂടി ചേർന്നതോടെ വ്യാപന തോത് പതിന്മടങ്ങാണ് വർധിച്ചിരിക്കുന്നത്.
പുതിയതായി പുറത്തു വന്ന ബിബിസി റിപ്പോർട്ട് അനുസരിച്ച് യു കെയിൽ നോറോ വൈറസിന്റെ വ്യാപനം അതി ഭീകരമാണെന്നാണ് വ്യാക്തമാക്കുന്നത്. ഡിസംബറിൽ ഈമാസം 1500 - ലധികം പേർക്ക് രോഗം ബാധിച്ചതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് റിപ്പോർട്ട് ചെയത് കേസുകളേക്കാൾ 60 ശതമാനം കൂടുതലാണിത്.
മഞ്ഞുകാലത്താണ് നോറോ വൈറസ് കൂടുതൽ വ്യാപിക്കുന്നത്. ഛർദ്ദിൽ, ഓക്കാനം, വയറിളക്കം എന്നിവയുണ്ടാക്കുന്ന ശക്തമായ സാംക്രമിക വൈറസാണ് നോറോ വൈറസ്. രോഗം ബാധിച്ച ഒരാളിൽ നിന്ന് വളരെ വേഗത്തിൽ മറ്റൊരാളിലേക്ക് രോഗം ബാധിക്കാം. നോറോ വൈറസിന് വാക്‌സിൻ കണ്ടെത്തിയിട്ടില്ല എന്നതും ആശങ്ക വർധിപ്പിക്കുന്ന വസ്തുതയാണ്.
ഛർദ്ദിൽ, ഓക്കാനം, വയറിളക്കം എന്നീ ലക്ഷണങ്ങൾക്കൊപ്പം ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്ന പനിയും തലവേദനയും വന്നേക്കാം. സാധാരണയായി രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് ബാധമാകുന്ന അസുഖം പ്രതിരോധ ശേഷി കുറഞ്ഞവരെ വളരെ പെട്ടന്ന് കീഴ്പ്പെടുത്തിയേക്കാം.