ലണ്ടൻ: ഷമീമ ബീഗത്തിന് ഇനി ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കില്ലെന്ന് ബ്രിട്ടനിലെ കോടതിയുടെ വിധിയെഴുതി. ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്ന ഷമീമ ഐഎസില്‍ ചേര്‍ന്ന് സിറിയയ്ക്ക് വേണ്ടി പോരാടാന്‍ ഇറങ്ങിതിരിച്ചത് വൻ വാർത്ത തരംഗം സൃഷ്ടിച്ചിരുന്നു.
ഇത്തരം പ്രവർത്തി ചെയ്തു അപകടകാരിയായ ഷമീമ ബീഗത്തെ വീണ്ടും ബ്രിട്ടനിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന വിധിയാണ് ബ്രിട്ടീഷ് ഉന്നത കോടതി പ്രസ്താവിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം യു കെയിലേക്ക് കുടിയേറിയ ഷമിമ ബീഗം ബംഗ്ലാദേശ് സ്വദേശിനിയാണ്.
ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ ഉന്നത കോടതിക്ക് മുൻപാകെ ഷമീമ ബീഗം നല്‍കിയ കേസിലാണ് കോടതിയുടെ വിധി. ഷമീമ ബീഗം അപകടകാരിയാണെന്ന ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായ സാജിദ് ജാവിദിന്റെ നിലപാടാണ് പരിഗണിച്ചതെന്ന് ഷമീമ ബീഗത്തിന്റെ അപ്പീലില്‍ വാദം കേട്ട മേല്‍കോടതി വ്യക്തമാക്കി.
ഷമീമ ബീഗത്തിന് പൗരത്വം തിരിച്ചുനല്‍കേണ്ടെന്ന് 2019 - ൽ ബ്രിട്ടനിലെ കീഴ്ക്കോടതി വിധിന്യായം പുറപ്പെടുവിച്ചിരുന്നു. ഈ വിധി മേൽകോടതി ശരിവെയ്ക്കുകയായിരുന്നു.സിറിയ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ഷമീമ ബീഗം ഒടുവില്‍ ബ്രിട്ടനിലേക്ക് തിരിച്ചുവന്നു ജീവിതം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ബ്രിട്ടൻ ഇസ്ലാമിക മതമൗലിക വാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയാണ് ഉണ്ടായത്.
ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളാകെ കര്‍ശനമായ ജിഹാദ് വിരുദ്ധ നിലപാടിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ബ്രിട്ടന്റെയും ഈ തീരുമാനം.
15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഷമീമ ബീഗം ബ്രിട്ടന്‍ വിട്ട് 2015 - ല്‍ ഐഎസ് ന് വേണ്ടി പോരാടാന്‍ സിറിയയിലേക്ക് തിരിച്ചത്. സിറിയയിലെ അല്‍ റോജില്‍ തടങ്കലിലാണ് ഇപ്പോള്‍ ഷമീമ ബീഗം.
ഷമീമ ബീഗം 2023 - ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖം വാർത്താ പ്രധാന്യത്തോടൊപ്പം വൻ പ്രകമ്പനങ്ങളും സൃഷ്ടിച്ചിരുന്നു. യഥാര്‍ത്ഥ തുറുങ്കിനേക്കാള്‍ കഠിനമാണ് തടവുകാരെ പാര്‍പ്പിക്കുന്ന ക്യാമ്പെന്നും തടവിന് വിധിക്കപ്പെട്ടതാണെങ്കില്‍ ആ തടവ് എന്ന് തീരുമെന്ന് നമുക്ക് മനസ്സിലാക്കാമെന്നും, പക്ഷെ ഇവിടെ എന്നാണ് തടവ് അവസാനിക്കുകയെന്ന് അറിയില്ലെന്നും ഷമീമ ബീഗം അന്ന് ബിബിസിയോട് പറഞ്ഞിരുന്നു.
സിറിയയിലെ ഐഎസ് ഭരണത്തിന്‍ കീഴിലുള്ള ഒരു പ്രദേശത്ത് ഷമീമ ബീഗം മൂന്ന് വര്‍ഷത്തോളം ജീവിച്ചു. ഷമീമയോടൊപ്പം അന്ന് സിറിയയില്‍ പോയ കദീജ് സുല്‍ത്താന, അമീറ എന്നിവർ കൊല്ലപ്പെട്ടു. നാളുകൾക്കു ശേഷം ഡച്ചുകാരനായ ഒരു ഐഎസ് പോരാളിയെ ഷമീമ വിവാഹം കഴിച്ചു.
2019 - ലാണ് ഇരുവരും സിറിയയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തപ്പെട്ടതും തുടർന്ന് യു കെയിലേക്ക് മടങ്ങിപ്പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതും.
ദേശീയ സുരക്ഷ പരിഗണിച്ചു 2019 - ല്‍ ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളഞ്ഞു.