ടൊറോന്റോ: കാനഡയിലെ ഒന്റേരിയോയിൽ വെടിയേറ്റു മരിച്ച സിഖുകാരനെയും ഭാര്യയെയും മകളെയും ആളു മാറി വെടിവച്ചതാണെന്നു സംശയം. ജഗ്താർ സിംഗ് (57) നവംബർ 21നു അർധരാത്രിയോടെ കാലിഡോൺ-ബ്രാംപ്ടൻ അതിർത്തി പ്രദേശത്തു വച്ചു വെടിയേറ്റു മരിച്ചു.
പോലീസ് എത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഹർഭജൻ കൗറും (55), മകളും വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കിടന്നിരുന്നു. കൗർ ആശുപത്രിയിൽ വച്ച് മരിച്ചു. ടൊറോന്റോ ആശുപത്രിയിൽ ജീവനു വേണ്ടി പൊരുതുന്ന മകളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല.
മറ്റാരെയോ ലക്‌ഷ്യം വച്ച കൊലയാളികളുടെ ഇരകളായതാണ് ഇവരെന്നു സംശയിക്കുന്നതായി ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ബ്രയാൻ മക്ഡെർമോട്ട് പറഞ്ഞു. "കൃത്യമായ നിഗമനങ്ങളിൽ എത്താൻ ഇപ്പോൾ കഴിയില്ല." അക്രമം വിളിച്ചു വരുത്തുന്ന ഒരു പ്രവർത്തനങ്ങളിലും ഈ കുടുംബത്തിനു പങ്കുണ്ടായിരുന്നില്ല എന്നാണ് പോലിസിനു ലഭിച്ച വിവരം.
കാനഡയിൽ പഠിക്കുന്ന മക്കളാണ് മരിച്ച ദമ്പതിമാരെ ഇന്ത്യയിൽ നിന്നു കൊണ്ടുവന്നത്. കാലെഡോണിലെ വീട്ടിൽ ഉറങ്ങാൻ പോകുന്ന നേരത്തു അവർക്കു നേരെ മുപ്പതോളം തവണ നിറയൊഴിച്ചെന്നാണ് കുടുംബ സുഹൃത്തുക്കൾ പറയുന്നത്. കൗറിന്റെ ദേഹത്തു 20 വെടിയുണ്ടകൾ തറച്ചു. അവരുടെ വയറും ഗർഭപാത്രവും വൃക്കകളും ശ്വാസകോശവും എല്ലാം തകർന്നു.
മകൾ രക്ഷപ്പെട്ടാലും ഏറെക്കാലം കൊണ്ട് മാത്രമേ സാധാരണ നില കൈവരിക്കൂ.