നോട്ടിംഗ്ഹാം: ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു. നോട്ടിംഗ്ഹാമിൽ വെച്ച് ജൂൺ 13 - നായിരുന്നു കേസിനാസ്പ്പതമായ സംഭവം.
മരിച്ച രണ്ട് വിദ്യാർത്ഥികളുടെ പ്രായം വെറും 19 വയസു മാത്രമായിരുന്നു. മരിച്ച മൂന്നാമൻ 65 - കാരനായ സ്കൂൾ കെയർ ടേക്കർ ഇയാൻ കോട്‌സ് ആണെന്ന് പിന്നീട് സ്ഥിതീകരിച്ചു.
തെരുവിലൂടെ സംസാരിച്ച് നടക്കുകയായിരുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് നേരെയാണ് അക്രമി കത്തിയെടുത്തത്. ഗ്രേസ് ഒമാലി കുമാർ, ബാർണാബി വെബ്ബർ എന്നിവരാണ് വീട്ടിലേക്ക് സംസാരിച്ച് നടക്കവെ നിഷ്ട്ടൂരമായി കൊല്ലപ്പെട്ടത്.
മുപ്പത്തിരണ്ട്കാരനായ ആക്രമി വാൾഡോ കാളോകെയിൻ കത്തിയുമായി തെരുവിലിറങ്ങിയതോടെയാണ് നിരപരാധികളായ വിദ്യാർത്ഥികൾക്ക് പുറമെ 65 - കാരനായ ഇയാൻ കോട്‌സിനും ജീവൻ നഷ്ടമായത്.
കടുത്ത മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആളാണ് കുറ്റം സമ്മതിച്ച കാളോകെയിൻ. കൂടാതെ, പാരാനോയ്ഡ് ഷീസോഫ്രെനിയ ലക്ഷണങ്ങളും ഇയാൾക്കുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രതി കുറ്റങ്ങൾ സമ്മതിച്ചതിനാൽ കൊലപാതക വിചാരണ കൂടാതെ ഉള്ള ശിക്ഷാവിധിയാകും ഇനി കോടതിയിൽ നിന്നു ഉണ്ടാകുക.
രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗ്രേസും, ബാർണാബേയും. സിസിടിവിയിൽ ഇവർ നടപ്പാതയിലൂടെ വീട്ടിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
കാത്തുനിന്ന പ്രതി, കൗമാരക്കാർ അടുത്തെത്തിയതോടെ കത്തിയുമായി ചാടിവീഴുകയായിരുന്നു. ബർണാബേയെ കുത്തി വീഴ്ത്തുന്നത് കണ്ട് തടയാനെത്തിയതോടെയാണ് സുഹൃത്ത് ഗ്രേസിനേയും പ്രതി കുത്തി വീഴ്ത്തിയത്.