ഇംഗ്ലണ്ട്: ഇംഗ്ലണ്ടിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ ചില പ്രദേശങ്ങളിൽ സംഭവിക്കുന്ന മഞ്ഞുവീഴ്ച മുന്നറിയിപ്പാണ് അതിൽ പ്രധാനപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ച സാധ്യതയും നിരീക്ഷകർ പ്രവചിക്കുന്നുണ്ട്.
ഗ്രേറ്റർ ലണ്ടൻ, കെന്റ്, സറേ, ഈസ്റ്റ് സസെക്‌സ്, വെസ്റ്റ് സസെക്‌സ് എന്നിവിടങ്ങളിലെ റോഡുകളെയും ട്രെയിൻ സർവീസുകളെയും മഞ്ഞുവീഴ്ച ബാധിക്കാൻ സാധ്യതയുണ്ടെന്ന് പ്രസ്‌താവിക്കുന്ന 'യെല്ലോ അലർട്ട്' മുന്നറിയിപ്പ് ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ 4 മണിക്ക് പ്രാബല്യത്തിൽ വന്നു.
അതേസമയം, ഇംഗ്ലണ്ടിന്റെ നോർത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മെറ്റ് ഓഫീസും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും വെള്ളിയാഴ്ച വരെ 'ആംബർ കോൾഡ് - ഹെൽത്ത് അലർട്ട്' മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ്, യോർക്ക്ഷയർ, ഹംബർ, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടൻ എന്നിവിടങ്ങളിൽ അടുത്ത ആഴ്‌ചയുടെ ഭൂരിഭാഗവും 'യെല്ലോ കോൾഡ് - ഹെൽത്ത് അലർട്ട്' മുന്നറിയിപ്പ് നിലനിൽക്കും.
വ്യാപകമായ വെള്ളപ്പൊക്കത്തിനും രണ്ട് മരണങ്ങൾക്കും കാരണമായ ഹെങ്ക് കൊടുങ്കാറ്റിന്റെ അനന്തരഫലങ്ങളിൽ നിന്ന് കരകയറാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും തീവ്ര ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് മഞ്ഞുവീഴ്ചയുടെ രൂപത്തിൽ വീണ്ടും ദുരിതങ്ങൾ ഇംഗ്ലണ്ട് ജനതയെ തേടിയെത്തുന്നത്. നിലവിൽ, 170 - ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ രാജ്യത്ത് നിലവിലുണ്ട്.