യുകെ: അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ പിഎച്ച്‌ഡി അല്ലെങ്കിൽ ബിരുദാനന്തര ഗവേഷണ കോഴ്‌സുകൾ പഠിക്കുന്നവരല്ല, എങ്കിൽ 2024 ജനുവരി 1 മുതൽ അവരുടെ മാതാപിതാക്കളെയോ പങ്കാളികളെയോ കുട്ടികളെയോ അവരോടൊപ്പം കൊണ്ടുവരുന്നത് തടയുന്ന പുതിയ 'സ്റ്റുഡന്റ് വിസ' നിയമങ്ങൾ യുകെ അവതരിപ്പിച്ചു.
2023 മെയ് മാസത്തിലാണ് ഗവൺമെന്റ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത് . ഇത് ബിരുദാനന്തര ഗവേഷണ കോഴ്സുകളിൽ ചേരുന്നവരെയും (PhD) സർക്കാർ ധനസഹായമുള്ള സ്കോളർഷിപ്പുകളുള്ളവരേയും ഒഴികെ മറ്റെല്ലാവരെയും വലിയ തോതിൽ ബാധിക്കും.
മാത്രമല്ല, പിഎച്ച്ഡി വിദ്യാർത്ഥികൾ 24 മാസമെങ്കിലും പഠിച്ചിരിക്കണമെന്നും, വിദ്യാർത്ഥികൾ തൊഴിൽ വിസയിലേക്ക് മാറുന്നതിന് മുമ്പ് അവരുടെ വിദ്യാഭ്യാസം പൂർണ്ണമായി പൂർത്തിയാക്കുകയും ജോലി ആരംഭിക്കുന്ന തീയതി ഉണ്ടായിരിക്കണമെന്നും പുതിയ സ്റ്റുഡന്റ് വിസ നിയമങ്ങളിൽ ഉൾപെടുത്തിയിട്ടുണ്ട്.
മൈഗ്രേഷൻ വിഷയങ്ങളിൽ മന്ത്രിമാരെ ഉപദേശിക്കുന്ന മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി (MAC), വിദേശ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തുടരാൻ അനുവദിക്കുന്ന സമയം പരിമിതപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
എങ്കിലും, നിലവിൽ ആശ്രിതരെ ഇവിടെ എത്തിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ആശ്രിതർക്കും പുതിയ വിസ നിയമങ്ങൾ ബാധകമല്ല. ഇത് ഇന്ത്യക്കാരുൾപ്പടെയുള്ള വിദേശ വിദ്യാർഥികൾക്ക് വലിയ ആശ്വാസം നൽകും.
കോഴ്‌സ് പൂർത്തിയാക്കിയ ശേഷം കുറഞ്ഞത് രണ്ട് വർഷമെങ്കിലും യുകെയിൽ തുടരാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന 'ഗ്രാജ്വേറ്റ് വിസ' വ്യവസ്ഥയും റിഷി സുനക് സർക്കാർ അവലോകനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ വർഷം പ്രതീക്ഷിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കഠിന ശ്രമങ്ങളിലാണ് പ്രധാനമന്ത്രി എന്ന് സുവ്യക്തം. നിരോധനം പതിനായിരക്കണക്കിന് കുടിയേറ്റം കുറയ്ക്കുമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ വിലയിരുത്തൽ.
സമീപ വർഷങ്ങളിൽ വർദ്ധിച്ചുവരുന്ന കുടിയേറ്റത്തിന് പിന്നിലെ ഒരു പ്രധാന ഘടകം വിദേശ വിദ്യാർത്ഥികളുടെയും അവരുടെ ആശ്രിതരുടെയും വരവിൽ വന്ന വൻ വർദ്ധനവാണ് എന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) കണക്കുകളിലൂടെ സാക്ഷ്യപ്പെടുത്തിയിരുന്നു.
ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഡാറ്റയുടെ വിലയിരുത്തൽ അനുസരിച്, വിദേശത്ത് ഉന്നത വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എക്കാലത്തും പ്രിയങ്കരമായ സ്ഥലങ്ങളിൽ ഒന്നാണ് യുകെ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022 - ൽ ഏകദേശം 55,000 ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി യുകെയിൽ എത്തിയിരുന്നു.
യുകെ ഹോം ഓഫീസിന്റെ കണക്കുകൾ പ്രകാരം, പ്രകാരം 2023 - ൽ ജൂൺ വരെ 1,42,848 സ്പോൺസേർഡ് സ്റ്റഡി വിസകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി അനുവദിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 54% ശതമാനം വർധനയാണ് ഉണ്ടായത്.
കൂടാതെ, 2023 - ൽ ജൂണിൽ യുകെ പഠനവുമായി ബന്ധപ്പെട്ട നൽകിയ 5,00,000 വിസകളിൽ, ഏതാണ്ട് 1,54,000 വിസകൾ വിദ്യാർത്ഥികളുടെ ആശ്രിതർക്കാണ് അനുവദിച്ചത്. ഈ കാലയളവിൽ നൽകിയ യുകെ പഠന വിസകളിൽ ഏകദേശം മൂന്നിലൊന്നും ഇന്ത്യൻ വിദ്യാർത്ഥികൾക്കായിരുന്നുവെന്നും യുകെ ഹോം ഓഫീസ് സാക്ഷ്യപ്പെടുത്തുന്നു.