ബിര്‍മിംഗ്ഹാം: സിഖ് സമൂഹത്തെ നടത്തിയ പരിപാടി മുസ്ലിം ചടങ്ങായി തെറ്റിദ്ധരിച്ച് സമൂഹ മാധ്യമത്തില്‍ പോസ്സ്റ്റ് പങ്കുവെച്ച ബിര്‍മിംഗ്ഹാം സര്‍വകലാശാലയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യു കെയിലെ സിഖ് സമൂഹം രംഗത്ത്.
സര്‍വകലാശാലയ്ക്ക് പറ്റിയ പിഴവിൽ കടുത്ത പ്രതിഷേധം അറിയിച്ച സിഖ് സമൂഹം, 2024 - ലിലും ഇത്തരം തെറ്റുകള്‍ സംഭവിക്കുന്നതിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ലജ്ജിപ്പിക്കുന്നതാണെന്ന് സമൂഹ മാധ്യമത്തില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ, തെറ്റ് മനസിലാക്കിയ സര്‍വകലാശാല, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്യുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. അടുത്തിടെ സിഖ് വിദ്യാര്‍ഥികള്‍ നടത്തിയ ലംഗാര്‍ (സമൂഹ സദ്യ) മുസ്ലീം സമൂഹത്തിന്റെ പരിപാടിയായി തെറ്റിദ്ധരിക്കുകയായിരുന്നു.ബിര്‍മിംഗ്ഹാമിലെ ഒരു പ്രാദേശിക മാധ്യമമാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
സര്‍വകലാശാല ക്യാംപസില്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി സിഖ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലാംഗര്‍ നടത്തുന്നുണ്ട്. എല്ലാ വിഭാഗത്തിലുമുള്ള ആളുകൾക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന സമൂഹ അടുക്കളയാണ് ലാംഗര്‍.
സര്‍വകലാശാലയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ജീവനക്കാരന്‍ സിഖ് സമൂഹം ഒരുക്കിയ സിഖ് പാരമ്പര്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായ ലാംഗര്‍ ചടങ്ങ് 'ഡിസ്‌കവര്‍ ഇസ്ലാം വീക്ക്' എന്ന് ടാഗ് ചെയ്യുകയായിരുന്നു. യു കെയിലുള്ള 15 സര്‍വകലാശാലകളില്‍ സമാനമായ പരിപാടി നടത്തി വരുന്നുണ്ട്.
സര്‍വകലാശാലയിലെ ചുമതല നിര്‍വഹിക്കുന്നവര്‍ അവിടെയുള്ള വിവിധ സമുദായങ്ങളെക്കുറിച്ച് അജ്ഞരാണെന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് സിഖ് പ്രസ് അസോസിയേഷന്‍ സീനിയര്‍ പ്രസ് ഓഫീസര്‍ ജസ്വീര്‍ സിങ്ങിനെ പറഞ്ഞു.
സിഖ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സസ്യാഹാരമാണ് ചടങ്ങിന് വിതരണം ചെയ്യുന്നത്. വര്‍ഷങ്ങളായി സര്‍വകലാശാലയില്‍ ഈ പരിപാടി നടത്തിവന്നിട്ടും, ഇസ്ലാമിക സമൂഹം സംഘടിപ്പിക്കുന്ന വാര്‍ഷികപരിപാടിയായ 'ഡിസ്‌കവര്‍ ഇസ്ലാം വീക്കു'മായി ലാംഗര്‍ ചടങ്ങിനെ തെറ്റിദ്ധരിപ്പിച്ചതാണ് സിഖ് സമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടനല്‍കിയത്.
"ക്യാംപസില്‍ സിഖ് പരിപാടികള്‍ പതിവായി സംഘടിപ്പിക്കാറുണ്ട്. സംഭവം വളരെ നിരാശാജനകമാണ്. ജീവനക്കാര്‍ക്ക് ശരിയായ പരിശീലനവും അവബോധവും നല്‍കണം" ജസ്വീര്‍ സിങ്ങ് വ്യക്തമാക്കി.
ബിര്‍മിംഗ്ഹാം സര്‍വകലാശാല സിഖ് മതത്തിലെ തത്വങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
സിഖ് സമുദായത്തില്‍ നിന്നുള്ളവരെ ഇവിടെ അധ്യാപകരായി നിയമിക്കാറുമുണ്ട്.
സംഭവത്തിൽ രൂക്ഷ വിമര്‍ശനവും കടുത്ത പ്രതിഷേധവും ഉയര്‍ന്നതോടെ പോസ്റ്റ് നീക്കം ചെയ്തും മാപ്പ് പറഞ്ഞും സര്‍വകലാശാല തടിയൂരുകയായിരുന്നു.
"തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് പങ്കുവെച്ചതിനും അത് മൂലമുണ്ടായ ബുദ്ധിമുട്ടിനും സര്‍വകലാശാല ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. തെറ്റ് മനസിലാക്കിയതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു" ബര്‍മിംഗ്ഹാം സര്‍വകലാശാലാ വക്താവ് പറഞ്ഞു.