ലണ്ടൻ: ലൈംഗിക തൊഴിലാളിയെ അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുപ്പത് വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകത്തിൽ പ്രതിയായ 51 - കാരനായ സന്ദീപ് പട്ടേലിനെ രണ്ട് വർഷം മുൻപ് പിടികൂടിയതും ഇപ്പോൾ ശിക്ഷ വിധിച്ചതും അപൂർവങ്ങളിൽ അപൂർവ സംഭവമായി വിലയിരുത്തപ്പെടുന്നു.
1994 കാലഘട്ടത്തിലാണ് കേസിനാസ്‌പദമായ സംഭവം അരങ്ങേറുന്നത്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഏരിയയിലെ ഫ്ളാറ്റിൽവെച്ച് മറീന കോപ്പൽ (39) എന്ന ലൈംഗിക തൊഴിലാളിയെ പ്രതി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 140 തവണയാണ് പ്രതി ഇരയുടെ ശരീരത്തിൽ കുത്തി പരുക്കേൽപ്പിച്ചത്.
ശാസ്ത്രീയമായി കേസ് തെളിയിക്കുന്നതിനുള്ള സാങ്കേതികവിദ്യ പുരോഗമിക്കാതിരുന്ന കാലഘട്ടത്തിൽ നടന്ന കൊലപാതകത്തിൽ, പ്രതിയിലേക്ക് വിരൽ ചൂണ്ടുന്ന തുമ്പുകളൊന്നും അന്ന് ലഭിച്ചിരുന്നില്ല .
മറീന കോപ്പൽ ധരിച്ചിരുന്ന മോതിരത്തിൽ നിന്ന് കണ്ടെത്തിയ മുടിനാരുമായി സന്ദീപിന്റെ ഡിഎൻഎ പൊരുത്തപ്പെട്ടതോടെയാണ് 2022 - ൽ പ്രതി പിടിയിലായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ, സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ കാൽപ്പാടുകൾ പട്ടേലിന്റേതുമായി ചേരുന്നതാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ സ്ഥിരീകരിച്ചു.
ജീവിക്കാൻ മറ്റുമാർഗങ്ങളില്ലാതിരുന്ന മറീന കൊളംബിയയിലെ തന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി ലൈംഗിക തൊഴിലിന് പുറമെ മസാജ് തെറാപ്പിസ്റ്റായും ജോലി ചെയ്തിരുന്നു. ഭർത്താവാണ് മറീനയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്‌റ്റിക് ബാഗിൽ പട്ടേലിന്റെ വിരലടയാളം കണ്ടെത്തിയെങ്കിലും ഏറെ നാളായിട്ടും കേസ് മുന്നോട്ട് പോയിരുന്നില്ല.
അടുത്ത കാലങ്ങളിൽ സെൻസിറ്റീവ് ഡിഎൻഎ വിശകലനം ചെയ്യുന്ന രീതിയിൽ ഫോറെൻസിക് സാങ്കേതിക വിദ്യ വളർന്നതോടെയാണ് കേസ് തെളിയുന്നതും പ്രതി പിടിയിലാകുന്നതും.
മറീനയുടെ മോതിരത്തിൽ നിന്ന് ലഭിച്ച മുടിനാര് പുതിയ ഡിഎൻഎ വിശകലന സാങ്കേതികവിദ്യയുടെ സഹായത്താൽ ഫോറെൻസിക് ഡിപ്പാർട്മെന്റ് പരിശോദിച്ചതോടെ പട്ടേലിന്റെ ഡിഎൻഎയെയുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കുകയും, അതോടെ കേസിന്റെ ചുരുൾ അഴിയുകയുകയുമായിരുന്നു.
ഈ മാസം 15- ന് ഓൾഡ് ബെയ്ലി സെൻട്രൽ ക്രിമിനൽ കോർട്ട് ഓഫ് ഇംഗ്ലണ്ട് & വെയിൽസിൽ നടന്ന വിചാരണയ്ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്.