ഷാർജ: ഷാർജയിൽ ഡ്രൈവർ കാറിൽ നിന്നിറക്കാൻ മറന്ന ഏഴു വയസുകാരൻ ശ്വാസംമുട്ടി മരിച്ചു. ഏഷ്യൻ വംശജനായ കുട്ടിയാണ് മരിച്ചത്.
സ്കൂളിന് പുറത്ത് പാർക്ക് ചെയ്ത കാറിലാണ് കുട്ടിയുണ്ടായിരുന്നത്. രാവിലെ സ്കൂളിലെത്തിയ കാറിൽ നിന്ന് മറ്റുള്ളവരെല്ലാം ഇറങ്ങിയപ്പോൾ കുട്ടിയെ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്.
കുട്ടിയെ വൈകുന്നേരം കണ്ടെത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കൾ കുട്ടിയെ സ്കൂളിലെത്തിക്കാൻ ഒരു വനിതാ ഡ്രൈവർക്ക് കരാർ നൽകുകയായിരുന്നു.
കുട്ടിയുടെ പിതാവ് ഡ്രൈവറെ മരണത്തിന് ഉത്തരവാദിയായി ആരോപിക്കാൻ സന്നദ്ധമാകാത്ത സാഹചര്യത്തിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാൽ രാജ്യം വിടുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ലൈസൻസില്ലാത്ത ഡ്രൈവർമാരുടെ വാഹനത്തിൽ കുട്ടികളെ അയക്കുന്നതിന്‍റെ അപകടം തിരിച്ചറിയണമെന്ന് അധികൃതർ ഓർമിപ്പിച്ചു.