കുവൈത്ത്: എഞ്ചിനീയറിംഗ് ബിരുദവുമായി കുവൈത്തിലെത്തുന്ന ഇന്ത്യക്കാരുടെ പ്രൊഫഷണൽ അക്രഡിറ്റേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപെട്ടു കുവൈത്തിലെ ഇന്ത്യൻ എംബസിയും കുവൈത്ത് എഞ്ചിനീയറിംഗ് അസോസിയേഷനും ചർച്ച നടത്തി .
കുവൈത്തിലെ ഇന്ത്യക്കാരായ എൻജിനീയർമാരുടെ യോഗ്യതകൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സും ഇന്ത്യൻ എംബസിയും തമ്മിലുള്ള സംയുക്ത സമിതിയുടെ ചർച്ചക്ക് വിഷയമായതായി സമിതി പ്രസിഡന്റ് എൻജി. അലി മുഹ്‌സിൻ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമ-നിർദേശങ്ങളുടെ ചട്ടക്കൂടിൽനിന്നുകൊണ്ട് രാജ്യത്തെ ഇന്ത്യൻ എഞ്ചിനീയർമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്.
പുതിയ വികസന കാഴ്ചപ്പാടുമായി മുന്നോട്ടുപോകുന്ന രാജ്യത്ത് എൻജിനീയർമാർ ഉൾപ്പെടെ ഇന്ത്യൻ ബിരുദദാരികളുടെ ആവശ്യം ഏറെയാണ്. അതുകൂടി പരിഗണിച്ചുകൊണ്ടുള്ള അനുകൂല സമീപനം കുവൈത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അലി മുഹ്‌സിൻ കൂട്ടിച്ചേർത്തു.
അസോസിയേഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ സമിതി മേധാവി എഞ്ചിനീയർ അലി മുഹ്‌സിനു പുറമെ സമിതി അംഗം ജലാൽ അൽ ഫദ്‌ലി, അസോസിയേഷൻ പ്രൊഫഷണൽ അക്രഡിറ്റേഷൻ സെൻ്റർ ഉദ്യോഗസ്ഥൻ ഇബ്രാഹിം സമീർ, ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കമ്മ്യൂണിറ്റി ആൻ്റ് വർക്കേഴ്‌സ് വെൽഫെയർ സെക്കൻഡ് സെക്രട്ടറി അനന്ത അയ്യറും യോഗത്തിൽ സംബന്ധിച്ചു.