Advertisment

സൗദിയിൽ കൊലപാതക കുറ്റം ചുമത്തി മൂന്ന് വർഷമായി ജയിലിൽ കഴിയുന്ന ഇന്ത്യക്കാർ നിരപരാധികളെന്ന് കോടതി; തുണയായത് റിയാദ് "കേളി"

New Update
riyad

റിയാദ്:  കൊലപാതക കുറ്റം ചുമത്തി മൂന്ന് വർഷത്തോളമായി ജയിലടടക്കപ്പെട്ട രണ്ട് ഇന്ത്യക്കാർ നിരപരാധികളാണെന്ന് കോടതി വിധിച്ചു. വിധിപകർപ്പ് ഇന്ത്യൻ എംമ്പസിക്ക് കൈമാറി.

Advertisment

സൗദിയിലെ അൽഖർജ് പ്രദേശത്ത് മസറ (കൃഷിയിടം)യിലെ ജോലിക്കായി എത്തിയതായിരുന്നു തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദും ഉത്തർ പ്രദേശ് സ്വദേശി മുലായികയും.  ഇവരെ കൂടാതെ ബംഗ്ലാദേശ് സ്വദേശികളായ നാലുപേരുമാണ് ഇവിടെ ജോലി ചെയ്തിരുന്നത്. മസറയിലെ വിവിധങ്ങളായ ജോലികൾ പരസ്പര സഹകരണത്തോടെ ചെയ്തു തീർക്കുന്നതിനിടയിൽ അബദ്ധ വശാൽ വാഹനാപകടം സംഭവിക്കുകയും ഒരു ബംഗ്ലാദേശ് സ്വദേശി മരണമടയുകയും ചെയ്തു. തുടർന്ന് ശേഷിക്കുന്ന അഞ്ചു പേരെയും പോലീസ് അറസ്റ്റ്‌ ചെയ്തു ജയിലിലടച്ചു.

ജയിലിലായതിനു പിന്നിലെ കൊറോണ മഹാമാരി പൊട്ടി പുറപ്പെട്ടത്തിന്റെ പശ്ചാത്തലത്തിൽ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും മന്ദഗതിയിലാകുകയും വിചാരണ തടവുകാരായി അഞ്ചു പേരും ജയിലിൽ കഴിയേണ്ടിയും വന്നു. ഇതിനിടയിൽ തമിഴ്‌നാട് സ്വദേശി ഷാഹുൽ ഹമീദിന്റെ  നാട്ടിലെ ബന്ധുക്കൾ സഹായത്തിനയി കേളി കലാസാംസ്കാരിക വേദിയെ ബന്ധപ്പെട്ടു. കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി എംബസ്സി നിർദ്ദേശ പ്രകാരം  വിഷയത്തിൽ ഇടപെടുകയും ഷാഹുൽ ഹമീദിനെ ജാമ്യത്തിൽ ഇറക്കുകയും ചെയ്തു.

എന്നാൽ കേസിന്റെയും, ചാർത്തപ്പെട്ട വകുപ്പിന്റെയും കാഠിന്യം മനസ്സിലാക്കിയ ഷാഹുൽ രണ്ടു മാസത്തിനു ശേഷം നാട്ടിലേക്ക് പോകുന്നതിനുള്ള ശ്രമം നടത്തുകയും വീണ്ടും പോലീസ് പിടിയിൽ അകപ്പെടുകയുമായിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് തുടർച്ചയായി രണ്ടു വർഷത്തിലധികം ജാമ്യമില്ലാതെ ജയിലിൽ കഴിയേണ്ടി വന്നു.

അതിനിടയിൽ കൂടെ അറസ്റ്റിലായവരിൽ ഒരു ബംഗ്ലാദേശ് സ്വദേശി വിചാരണ വേളയിൽ കുറ്റം ഏറ്റു പറയുകയും ബാക്കിയുള്ളവരിൽ രണ്ട്‌ ഇന്ത്യക്കാരെ കോടതി ശിക്ഷയിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും, ബംഗ്ലാദേശ് സ്വദേശികളായ രണ്ടു പേർക്ക് രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു. വിചാരണാ കാലയളവിൽ തടവ് അനുഭവിച്ചത് കണക്കാക്കി രണ്ടു പേരേയും  മോചിപ്പിക്കാൻ കോടതി ഉത്തവിൽ പറഞ്ഞു. കുറ്റമേറ്റയാൾക്കുളള വിധി പ്രസ്താവിച്ചിട്ടില്ല.

നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും നാലുപേരുടെയും ജയിൽ മോചനത്തിന്  സ്പോൺസർ തയ്യാറാകാത്തതിനെത്തുടർന്ന് നാസർ പൊന്നാനിയുടെ ഇടപെടലിൽ തന്നെ നാലുപേരെയും പുറത്തിറക്കി.

നിരപരാധികളാണെന്ന കോടതി വിധി വന്നതിനാൽ ജാമ്യമില്ലാതെ ജയിലിൽ കഴിഞ്ഞ കാലയളവിലെ നഷ്ടപരിഹാരത്തിനായി ഇന്ത്യക്കാരുടെ വിഷയത്തിൽ എംമ്പസ്സിയുടെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് തുടർ നടപടികൾ സ്വീകരിക്കുമെന്ന് നാസർ പൊന്നാനി അറിയിച്ചു.

Advertisment