ജീസാൻ (സൗദി അറേബ്യ): വിവിധ കേസുകളിൽ പ്രതികളായി ദക്ഷിണ സൗദിയിലെ ജിസാനിൽ തടവുകാരായി കഴിയുന്ന ഇന്ത്യക്കാരെ പ്രതിനിധി സംഘം ജയിലുകളിൽ ചെന്ന് സന്ദർശനം നടത്തി. തടവകാരിൽ മലയാളികളും ഉൾപ്പെടുന്നു.
ജീസാൻ മേഖലയിലെ ജീസാൻ സെൻട്രൽ ജയിൽ, ളമദ് സബ് ജയിൽ എന്നിവിടങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ ക്ഷേമവും നിയമ പരിരക്ഷയും ഉറപ്പു വരുത്തുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയ ജയിൽ സന്ദർശനത്തിന് ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി മുഹമ്മദ് ഫൈസൽ നേതൃത്വം നൽകി.
ജീസാൻ സെൻട്രൽ ജയിൽ മേധാവി കേണൽ ഉമർ മുഹമ്മദ് അൽഹാമിരി, ളമദ് സബ് ജയിൽ മേധാവി കേണൽ മുഹദ്ദസിസ് എന്നിവരുമായി കോൺസുലേറ്റ് പ്രതിനിധി ജയിൽ ഓഫിസിൽ വെച്ചു ചർച്ചനടത്തി.
മദ്യം, മയക്കുമരുന്ന് എന്നിവരുടെ ഉപയോഗം അവയുടെ വില്പന തുടങ്ങിയ കുറ്റങ്ങളിൽ പ്രതികളാണ് ജയിലുകളിലുള്ള ഇന്ത്യക്കാരിൽ അധികപേരും. നിലവിൽ ജീസാൻ സെൻട്രൽ ജയിലിൽ 72 ഇന്ത്യൻ തടവുകാരും ളമദ് സബ് ജയിലിൽ 5 ഇന്ത്യൻ തടവുകാരുമാണുള്ളതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പൊതുമാപ്പിൽ ഉൾപ്പെട്ടവർക്കുള്ള യാത്ര രേഖകൾ എത്രെയും പെട്ടെന്ന് ശരിയാക്കി നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സംഘം ഉറപ്പു നൽകി. സി സി ഡബ്ല്യൂ എ അംഗങ്ങളും സാമൂഹ്യ സന്നദ്ധ പ്രവർത്തകരുമായ ശംസു പൂക്കോട്ടൂർ, ഖാലിദ് പട്ല, സയ്യിദ് ഖാഷിഫ് എന്നിവരും സംഘത്തെ പിന്തുടർന്നു.