ജിദ്ദ: ഗസ്സയിൽ നടമാടുന്ന ഇസ്രായേൽ ക്രൂരതയിൽ പ്രതിഷേധിച്ചു കൊണ്ട് യമനിലെ ഹൂഥി കലാപകാരികളുടെ നടപടികൾ തുടരുന്നു. ഇസ്രായേൽ ബന്ധമുള്ളതോ അവിടേക്കോ അവിടെനിന്നു ഉള്ളതോ ആയ കപ്പലുകളെ ആക്രമിച്ചു കൊണ്ടാണ് ഗസ്സയിലെ ഇസ്രായേൽ ക്രൂരതയെക്കിത്തരേയുള്ള ഹൂഥികളുടെ പ്രത്യക്ഷ പ്രതിഷേധം.
ഇത്തരത്തിലെ ഏറ്റവും ഒടുവിലത്തെ ആക്രമണം ഇതാ: യമനിലെ മോഖയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു ബ്രിട്ടീഷ് കപ്പൽ ആക്രമിക്കപ്പെട്ട റിപ്പോർട്ട് ലഭിച്ചതായി ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അതോറിറ്റി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. "റോയിട്ടേഴ്‌സ്" ആണ് വാർത്ത പുറത്തുകൊണ്ടുവന്നത്. "യമനിലെ മൊഖ എന്ന പ്രദേശത്ത് നിന്ന് നിന്ന് 54 നോട്ടിക്കൽ മൈൽ വടക്ക് പടിഞ്ഞാറ് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇക്കാര്യം അധികൃതർ അന്വേഷിക്കുകയാണെന്നും റിപ്പോർട്ട് തുടർന്നു.
തിങ്കളാഴ്ച ഹൂഥികൾ ആക്രമിച്ച കപ്പൽ "ഇസ്രായേലുമായി" ബന്ധപ്പെട്ടതാണെന്ന് കണക്കാക്കുന്നതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ കമ്പനിയായ ആംബ്രെ പിന്നീട് റിപ്പോർട്ട് ചെയ്തു.
അറബിക്കടൽ, ചെങ്കടൽ എന്നിവ മുറിച്ചു കടക്കുന്ന ഇസ്രായേൽ അനുബന്ധ കപ്പലുകളെ മാത്രമേ തങ്ങൾ ആക്രമിക്കൂ എന്നും ഹൂഥികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹൂഥികൾ അമേരിക്കൻ - ബ്രിട്ടീഷ് ആക്രമണത്തിന് വിധേയമായതിനാൽ അവരുടെ കപ്പലുകളെയും ഹൂഥികൾ തങ്ങളുടെ ശത്രു ലിസ്റ്റിൽ പെടുത്തുകയാണുണ്ടായത്. അതുപോലെ, പിന്നീട്, ഇന്ത്യ മഹാ സമുദ്രത്തിലേക്കും ഹൂഥികൾ ഇസ്രായേൽ വിരുദ്ധ ഓപ്പറേഷൻ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഫലസ്തീനിലെ ആക്രമണവും അവിടെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും അവസാനിപ്പിക്കുന്നത് വരെ തങ്ങളുടെ ഓപ്പറേഷൻ തുടരുമെന്നും എന്നാൽ മറ്റു കപ്പലുകൾ തീർത്തും സുരക്ഷിതമായിരിക്കുമെന്നും യമൻ തലസ്ഥാനമായ സൻആ ഭരിക്കുന്ന ഇറാൻ അനുകൂല സായുധ ഹൂഥി വിഭാഗം ആവർത്തിച്ചു.