ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 27 രാജ്യങ്ങളുടെ പുതുതായി നിയമിതനായ അംബാസഡർമാരിൽ നിന്ന് യോഗ്യതാപത്രങ്ങൾ ഏറ്റുവാങ്ങി. സൗദി ഭരണകൂടത്തിന് അധികാരപത്രം കൈമാറിയ അംബാസ്സഡർമാരിൽ ഇന്ത്യയുടെ ഡോ. സുഹൈല്‍ ഇജാസ് ഖാനും ഉൾപ്പെടുന്നു. റിയാദിലെ രാജകൊട്ടാരത്തിൽ വെച്ചായിരുന്നു പരിപാടി.
ഇന്ത്യക്ക് പുറമെ പത്രം കൈമാറിയ അംബാസഡർമാർ ഈ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്: മാലി, മംഗോളിയ, ദക്ഷിണാഫ്രിക്ക, ഫിന്‍ലാന്റ്, സാംബിയ, നേപാള്‍, ബ്രസീല്‍, ഉക്രൈന്‍, സ്വീഡന്‍, ഡന്‍മാര്‍ക്ക്, മലേഷ്യ, സ്ലോവാക്യ, ലിത്വാനിയ, വെനീസ്വലെ, കംബോഡിയ, ദക്ഷിണ സുഡാന്‍, ഛാഡ്, ചിലി, മലാവി, അമേരിക്ക, പരാഗ്വെ, പാകിസ്ഥാന്‍, ഇറാഖ്, റുവാണ്ട, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക്.
ചടങ്ങില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, റോയല്‍കോര്‍ട്ട് മേധാവി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ഈസ എന്നിവര്‍ സംബന്ധിച്ചു.
ഡോ. സുഹൈൽ ഖാൻ 2023 ജനുവരി 16 നാണ് റിയാദിലെത്തി സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്. ഇരുപത്തിയഞ്ചു വർഷത്തെ നയതന്ത്ര ജീവിതത്തിൽ ജിദ്ദയിലും റിയാദിലുമായി വിവിധ സ്ഥാനങ്ങളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.