ഡെറം: ഡെറം കൗണ്ടി കേന്ദ്രീകരിച്ചു കഴിഞ്ഞ പതിനൊന്നു വർഷമായി പ്രവർത്തിക്കുന്ന 'ഡെറം കൂട്ടായ്മ'യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ ഈസ്റ്റർ - വിഷു - ഈദ് ആഘോഷങ്ങൾ വർണ്ണോജ്വലമായി.
ശനിയാഴ്ച നാലുമണിക്ക് ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നാട്ടിൽ നിന്നും എത്തിച്ചേർന്ന ഗുരുതുല്യരായ മാതാപിതാക്കൾ, മീനാ കപ്പിലിന്റെ പിതാവ് പി കെ കുര്യാക്കോസ്, രേഷ്മയുടെ മാതാവ് വി അമ്പിളി, നീതുവിന്റെ മാതാവ് രേണുക, രാഖിയുടെ മാതാപിതാക്കളായ ശിവദാസൻ പോട്ടെക്കാട്ട് - അമ്പുജം ശിവദാസൻ, സുനിത ലെച്ചു, സിന്ധു അനിൽകുമാർ എന്നിവർ നിലവിളക്ക് കൊളുത്തി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം, കൂട്ടായ്മയിലെ കുഞ്ഞുകുട്ടികൾ അടക്കമുള്ളവർ അണിയിച്ചൊരുക്കിയ കലാപരിപാടികൾ വേദിയേയും, സദസ്സിനെയും വർണ്ണ വിസ്മയത്തിൽ ആറാടിച്ചു. സുനിത ലെച്ചു തയ്യാറാക്കി അവതരിപ്പിച്ച "തീം" കാണികൾക്ക് ഒരു ആറാട്ട് പൂരം തന്നെയാണ് സമ്മാനിച്ചത്. തുടർന്ന് 'ഡെറം മൊഞ്ചത്തി'മാർ തയ്യാറാക്കി അവതരിപ്പിച്ച ഒപ്പന 'കല്യാണ രാവ്' ഒരേ സമയം ദൃശ്യവിസ്മയവും ആവേശവും തീർത്തു.
'ടീം പാവാട' യുടെ മാസ്മരിക പ്രകടനം കാണികളിൽ അത്ഭുതവും അമ്പരപ്പും ഉളവാക്കി. ചിഞ്ചുവിന്റെ നേതൃത്വത്തിലുള്ള ക്ലാസ്സിക്കൽ ഡാൻസ് വേദിയെ ധന്യമാക്കി. വേദിയെയും സദസ്സിനെയും ആവേശകൊടുമുടിയിൽ എത്തിച്ചുകൊണ്ട് പ്രശാന്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഡിജെ കലാവിരുന്നുകൾക്ക് നവ ദൃശ്യ - ശ്രവ്യ ചാരുതയേകി.
ചടങ്ങിനൊടാനുബന്ധിച്ച്, 'ഈസ്റ്റർ എഗ്ഗ്' കോമ്പറ്റിഷനിൽ ഒന്നാം സമ്മാനം ലഭിച്ച സൈറ സനിൽ, രണ്ടാം സമ്മാനം ലഭിച്ച റെക്സ് ജിനു, മൂന്നാം സമ്മാനം ലഭിച്ച മാധവ് മിഥുൻ എന്നിവർക്ക് നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കൾ സംയുക്തമായി സമ്മാനദാനം നിർവഹിച്ചു. നേരത്തെ, ഉദ്ഘാടന ചടങ്ങിൽ ഷൈനി ഷാജു സ്വാഗതവും, ടോണി ഉറുമീസ് കൃതഞ്‌ജതയും രേഖപ്പെടുത്തി. മനോഹരമായ അവതരണത്തിലൂടെ സിന്ധു മൽഹാറും, ശാന്തി നിഷാദും വേദിയെയും സദസ്സിനേയും നിയന്ത്രിച്ചു.