യുകെ: ഓൺലൈൻ സൈറ്റുകളിലൂടെ സമ്പാദിക്കുന്ന അധിക വരുമാനം 1000 പൗണ്ടിന് മുകളിലെങ്കില്‍ അധിക വരുമാനമുണ്ടാക്കുന്നവ രിൽ നിന്നും ടാക്‌സ് ഈടാക്കാന്‍ എച്ച്എംആര്‍സിയുടെ നീക്കം.
പ്രൈമറി ജോലി കൂടാതെ, അധിക വരുമാനം ലഭിക്കുന്ന എന്തെങ്കിലും ജോലി ചെയ്യുന്നവരാണ് രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും. ഇങ്ങനെ സ്വരൂപുക്കുന്ന വരുമാനം ഇതുവരെ എച്ച്എംആര്‍സി കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോൾ ഓൺലൈൻ മാര്‍ക്കറ്റ് സൈറ്റുകളിലൂടെ അധിക വരുമാനം ഉണ്ടാക്കുന്നവരെ നിരീക്ഷിക്ഷിച്ചും അവരില്‍ നിന്നും ടാക്‌സ് ഈടാക്കുവാനുമുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടനിലെ ടാക്‌സ് ഓഫീസ്.
ജനുവരി ഒന്നു മുതല്‍ നടപ്പിൽ വരുത്തിയ പുതിയ നിയമ പ്രകാരം ഇത്തരം വെബ്‌സൈറ്റുകളില്‍ എത്തുന്നവര്‍ എത്ര വരുമാനം നേടുന്നുവെന്ന് അതത് വെബ്സൈറ്റുകൾ തന്നെ രേഖപ്പെടുത്തുകയും അവർ അത് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ആമസോൺ, ഇബേ, ഡെപ്പോപ്, വിന്റഡ്,എയർബി എൻബി തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ അധിക പണം ഉണ്ടാക്കുന്നവരെയാണ് എച്ച്എംആര്‍സി നിരീക്ഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അതായതു ഇത്തരം ഓൺലൈൻ സൈറ്റ് ഉപയോഗിച്ച് വരുമാനം നേടുന്നവർ എച്ച്എംആര്‍സിയുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് വ്യക്തം.
എച്ച്എംആര്‍സി ഓൺലൈൻ സൈറ്റുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ, വ്യക്തികള്‍ സമര്‍പ്പിച്ച സെല്‍ഫ് അസെസ്‌മെന്റ് റിപ്പോര്‍ട്ടുകളുമായി താരതമ്യം ചെയ്യുകയും, നികുതി നല്‍കുന്നില്ലായെന്ന് സംശയിക്കുന്ന പക്ഷം പൊരുത്തക്കേടുകള്‍ പരിശോധിക്കാന്‍ അന്വേഷണം ആരംഭിക്കുകയാണ് ചെയ്യുക. ഇതിനായി ഏതാണ്ട് 37 മില്യണ്‍ പൗണ്ടാണ് എച്ച്എംആര്‍സി ചെലവഴിക്കുന്നത്. മാത്രമല്ല, 24 മണിക്കൂറും പ്രവർത്തിക്കാൻ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
വ്യക്തികൾക്ക് അവരുടെ പതിവ് ജോലിയ്ക്കൊപ്പം ഓരോ വര്‍ഷവും 1000 പൗണ്ട് വരെ അധിക വരുമാന സമ്പാദിക്കാം. എങ്കിലും, 1000 പൗണ്ടിന് മുകളില്‍ വരുമാനമുള്ളവര്‍ സ്വയം തൊഴില്‍ ചെയ്യുന്നവരായി രജിസ്റ്റര്‍ ചെയ്യുകയും, ഈ വരുമാനത്തിന് നികുതി നല്‍കുകയും വേണം. മറ്റൊരു ജോലി ചെയ്യുമ്പോൾ തന്നെ അധിക ജോലി ചെയ്യുന്നവര്‍ അവരുടെ വരുമാനത്തില്‍ നിന്ന് സ്വയം നികുതി അടയ്ക്കാത്തവരെയാണ് എച്ച്എംആര്‍സി ലക്ഷ്യമിടുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവരും സ്വതന്ത്രരായി ജോലി ചെയ്യുന്നവരും ഇതിൽ ഉള്‍പ്പെടും.
നിയമവിധേയമായ നികുതി അടയ്ക്കുന്നവർക്ക് പുതിയ നടപടികള്‍ ഒരു വിധത്തിലും ബാധിക്കില്ല എന്ന് സുവ്യക്തം. 1000 പൗണ്ടിനുള്ളിലാണ് വരുമാനമെങ്കിൽ വ്യക്തികൾ സെൽഫ് റിട്ടേൺ സമർപ്പിക്കേണ്ട ആവശ്യം വരുന്നില്ല എങ്കിലും, പിന്നീട് ആവശ്യപ്പെട്ടാൽ ഹാജരാക്കാക്കുന്നതിനായി മുഴുവൻ രേഖകളും സൂക്ഷിച്ചു വെക്കേണ്ടതാണ്.