യുകെ: പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്റുടെ പാക്ക് അധിനിവേശ കാശ്മീര്‍ സന്ദര്‍ശനത്തിൽ എതിർപ്പ് പരസ്യമാക്കി ഇന്ത്യ. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറോടാണ് വിദേശകാര്യ സെക്രട്ടറി ഈ വിഷയത്തിലുള്ള വിയോജിപ്പ് അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തെ വകവയ്ക്കാത്ത നടപടിയാണ് ഉണ്ടായതെന്ന് ഇന്ത്യൻ വിദേശകര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ജെയ്ന്‍ മാരിയോറ്റ് പാക് അധിനിവേശ കശ്മീരിലെ മിര്‍പൂരിൽ സന്ദര്‍ശനം നടത്തിയത്. മാത്രമല്ല, 70 ശതമാനം ബ്രിട്ടീഷ് പാക്കിസ്ഥാനികളുടെയും വേരുകള്‍ മിര്‍പൂരില്‍ നിന്നാണെന്ന് ഇവര്‍ സമൂഹമാധ്യമത്തില്‍ കുറിക്കുകയും ചെയ്തിരുന്നു.
തൊട്ടു പിന്നാലെ വിഷയത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്ത്യയും രംഗത്ത് വന്നു. ബ്രിട്ടീഷ് ഹൈകമ്മീഷണറുടെ നടപടി അംഗീകരിക്കാനാവില്ല എന്നും, സന്ദര്‍ശനം ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജമ്മു കാഷ്മീര്‍, ലഡാക്ക് എന്നീ പ്രദേശങ്ങള്‍ എന്നും രാജ്യത്തിന്റെ ഭാഗമായി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.