ലണ്ടൻ: അര പതിറ്റാണ്ടായി ശമ്പള പരിഷ്കരണത്തിനായി മുറവിളി കൂട്ടുന്ന ട്രെയിൻ ഡ്രൈവർമാർ എഎസ്എല്‍ഇഎഫ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് ആരംഭിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന സമരം ഫെബ്രുവരി 5 വരെ നീളും.
പണിമുടക്ക് ദിവസങ്ങളിൽ അധിക സമയ ജോലി ചെയ്യാൻ ഡ്രൈവർമാർ വിസമ്മതിക്കുന്നതിനാലും റെയിൽ നെറ്റ്‌വർക്കിന്റെ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചതിനാലും ട്രെയിൻ ഗതാഗതം രാജ്യത്തുടനീളം വൻ തോതിൽ തടസപ്പെട്ടതായാണ് റിപ്പോർട്ട്. ഏർപ്പാട് ചെയ്തിരുന്ന സാമാന്തര സേവനങ്ങളിൽ വൻ ജനതിരക്ക് അനുഭവപ്പെടുന്നുമുണ്ട്.
പണിമുടക്ക് ദിവസങ്ങളും ബാധിക്കുന്ന ഇടങ്ങളും:
ജനുവരി 30 ചൊവ്വാഴ്ച: തെക്കുകിഴക്കൻ, തെക്കൻ, ഗാറ്റ്വിക്ക് എക്സ്പ്രസ്, ഗ്രേറ്റ് നോർത്തേൺ, തേംസ്ലിങ്ക്, സൗത്ത് വെസ്റ്റേൺ റെയിൽവേ, എസ്ഡബ്ല്യുആർ ഐലൻഡ് ലൈൻ.
ജനുവരി 31 ബുധനാഴ്ച: നോർത്തേൺ ട്രെയിനുകൾ, ട്രാൻസ്‌പെനൈൻ എക്സ്പ്രസ്.
ഫെബ്രുവരി 2 വെള്ളിയാഴ്ച: ഗ്രേറ്റർ ആംഗ്ലിയ, സി2സി , എൽഎൻഇആർ.
ഫെബ്രുവരി 3 ശനിയാഴ്ച: വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ട്രെയിനുകൾ, അവന്തി വെസ്റ്റ് കോസ്റ്റ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ.
ഫെബ്രുവരി 5 തിങ്കൾ: ഗ്രേറ്റ് വെസ്റ്റേൺ, ക്രോസ് കൺട്രി, ചിൽട്ടേൺ
ഫെബ്രുവരി 1 (വ്യാഴാഴ്ച) 4 (ഞായറാഴ്ച) എന്നീ ദിവസങ്ങളിൽ പണിമുടക്കില്ല.
പണിമുടക്കിൽ പങ്കെടുക്കാത്തത് മൂലം, തങ്ങളുടെ സർവീസുകൾ തടസപ്പെടില്ലെന്നു സ്കോട്ട് റെയിൽ, ട്രാൻസ്‌പോർട് ഓഫ് വെയ്ൽസ് എന്നീ സേവന ദാതാക്കളുടെ അധികൃതൽ അറിയിച്ചു
അത്യാവശ്യമെങ്കിൽ മാത്രമേ പണിമുടക്ക് ദിവസങ്ങളിൽ യാത്രകൾ നടത്താവൂ എന്നും കൃത്യമായ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞതിനു ശേഷമേ യാത്രക്ക് ഒരുങ്ങാവൂ എന്നും യൂണിയൻ പ്രതിനിധികൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന വേളയിൽ തന്നെ അറിയിച്ചിരുന്നു.
2019 മുതൽ ട്രെയിൻ ഡ്രൈവർമാർക്ക് ശമ്പള വർദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് യൂണിയന്റെ അവകാശവാദം. ശമ്പള വർദ്ധനവ് ആണ് പണിമുടക്കിൽ ജീവനക്കാർ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം.
"ചർച്ചകൾക്ക് തങ്ങൾ സർക്കാരിന് എല്ലാ അവസരങ്ങളും നൽകിയിട്ടുണ്ടെന്നും എന്നാൽ, കഴിഞ്ഞ ഒരു വർഷമായി തങ്ങളുമായി ഗതാഗത വകുപ്പ് ബന്ധപ്പെട്ടിട്ടില്ല എന്നുമാണ് എഎസ്എല്‍ഇഎഫ് ജനറൽ സെക്രട്ടറി മിക്ക് വീലൻ പറയുന്നത്.
"പല അംഗങ്ങൾക്കും അര പതിറ്റാണ്ടായി ശമ്പളത്തിൽ ഒരു പൈസ പോലും വർധിച്ചിട്ടില്ല, ഈ സമയത്ത് പണപ്പെരുപ്പം കുതിച്ചുയർന്നു, അതോടൊപ്പം ജീവിതച്ചെലവും. പാൻഡെമിക് സമയത്ത്, ഞങ്ങൾ ജോലി ചെയ്തപ്പോൾ വർദ്ധനവ് ആവശ്യപ്പെട്ടില്ല.
ലോക്ക്ഡൗൺ കാലത്ത് പ്രധാന തൊഴിലാളികൾ എന്ന നിലയിൽ, ചരക്കുകൾ നീക്കുന്നതിനും എൻഎച്എസ് ജീവനക്കാരെയും മറ്റ് തൊഴിലാളികളെയും ജോലിയിൽ എത്തിക്കുന്നതിനും, ഞങ്ങളുടെ ജീവൻ പണയപ്പെടുത്തി ഞങ്ങൾ ജോലി ചെയ്തു" മിക്ക് കൂട്ടിച്ചേർത്തു. തർക്കം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് മുന്നോട്ട് വരണമെന്ന് അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു.