യുകെ: യു കെയിലെ ജയിലുകൾ കുറ്റവാളികളെ കൊണ്ട് നിറഞ്ഞതായി റിപ്പോർട്ട്. കഠിനമായ ശിക്ഷകളുടെയും കോടതി ബാക്ക്ലോഗുകളുടെയും ഫലമായി സമീപകാല ദശകങ്ങളില്‍ ജയിലുകളിൽ കുറ്റവാളികളുടെ സംഖ്യ വര്‍ദ്ധിച്ചിട്ടുണ്ട്. തടവു ശിക്ഷക്ക് വിധിക്കപ്പെടുന്ന പുതിയ കുറ്റവാളികളെ പാർപ്പിക്കാൻ ഇടമില്ലാത്ത വിധം തിരക്കാണ് യു കെ ജയിലുകളിൽ ഉള്ളതെന്ന് നിയമ മന്ത്രി വ്യക്തമാക്കി.
ജയിലുകളില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ ആവശ്യത്തിന് സ്ഥലമില്ലെന്ന് കാണിച്ച് കുറ്റവാളികളെ നേരത്തെ പുറത്തുവിടാൻ അനുവദിക്കുന്ന പദ്ധതിയായ "എന്‍ഡ് ഓഫ് കസ്റ്റഡി സൂപ്പര്‍വൈസ്ഡ് ലൈസന്‍സ് സ്കീം" മുഖേനയാണ് ചില ജയിൽപുള്ളികളുടെ തടവു നേരത്തെ അവസാനിപ്പിച്ചു വിട്ടയക്കാൻ അധികൃതർ തീരുമാനമെടുത്തത്. ഇംഗ്ലണ്ടിലും വെയ്ൽസിലും പ്രപല്യത്തിലുള്ള "എന്‍ഡ് ഓഫ് കസ്റ്റഡി സൂപ്പര്‍വൈസ്ഡ് ലൈസന്‍സ് സ്കീമി"ന്റെ കാലാവധി നീട്ടുകയായിരുന്നു.
ജയിലുകളില്‍ തിരക്ക് കൂടുന്ന സാഹചര്യം സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹാരത്തിനായി ശിക്ഷാ കാലാവധി പൂര്‍ത്തിയാകാന്‍ 18 ദിവസം വരെ ബാക്കിയുള്ള തടവുകാരെയാണ് ജയിലുകളില്‍ നിന്നും പുറത്തുവിടുന്നത്. യുകെ പാര്‍ലമെന്റ് വേബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മാറ്റങ്ങള്‍ പരിമിതമായ കാലയളവിലേക്ക് ആയിരിക്കുമെന്നും, ഇപ്പോള്‍ 35 - നും 60 - നും ഇടയ്ക്കുള്ള ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നതെന്നും ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്ക് പറഞ്ഞു. ആവശ്യമെങ്കില്‍ പൊതു സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന്' ഇലക്ട്രോണിക് നിരീക്ഷണം പ്രയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ കുറ്റവാളികൾക്കും പ്രയോജനപ്പെടുത്താൻ സാഹചര്യമില്ലാത്ത ഈ സ്‌കീം, നാല് വര്‍ഷത്തില്‍ താഴെ ശിക്ഷാവിധി നേരിടുന്ന തടവുകാര്‍ക്കാണ് ബാധകമാകുക. പൊതുസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന നിലയിൽ ഈ സ്കീം 'പ്രൊബേഷന്‍ സര്‍വ്വീസ്' അടക്കമുള്ളവരിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടുന്നുണ്ട്.
അടുത്തിടെ നീതിന്യായ മന്ത്രാലയം കണക്കുകള്‍ പ്രകാരം, 89,000 പേരുടെ പ്രവർത്തന ശേഷി മാത്രമുള്ള യുകെ ജയിലുകളിൽ ഇപ്പോൾ തന്നെ ഏകദേശം 88,220 തടവുകാർ കഴിയുന്നുണ്ട്. ജയില്‍ എസ്റ്റേറ്റില്‍ 79,597 ല്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കരുതെന്ന് ജയില്‍ ചാരിറ്റി ഹോവാര്‍ഡ് ലീഗ് മുന്നിട്ടു വെച്ച നിർദേശം. 2025 മാര്‍ച്ചോടെ തടവുകാരുടെ എണ്ണം 94,400 - ആയും 2027 മാര്‍ച്ചോടെ 93,100 - നും 106,300 - നും ഇടയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ.