മുംബൈ∙ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) എന്ന പ്രസ്ഥാനത്തെ ഈ നിലയിലേയ്ക്ക് വളര്‍ത്തിയതില്‍ പ്രധാനിയായ വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ സംഘടന വിട്ടു.
വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ, വിഎച്ച്പിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി തൊഗാഡിയ വ്യക്തമാക്കി.
ഇതോടെ കഴിഞ്ഞ 35 വർഷത്തെ വിഎച്ച്പിയുമായുള്ള ഇഴപിരിയാത്ത ബന്ധമാണ് തൊഗാഡിയ അവസാനിപ്പിച്ചിരിക്കുന്നത് . തൊഗാഡിയ ഒഴിഞ്ഞതോടെ സംഘടനയിലും മോഡി ആധിപത്യമായി.
തൊഗാഡിയ ബദൽ ഹിന്ദു സംഘടനയ്ക്കു രൂപം നൽകുമെന്നാണു സൂചന. ഹിന്ദുക്കളുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങൾ തുരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . അതിനായി 17 മുതൽ അഹമ്മദാബാദിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും തൊഗാഡിയ അറിയിച്ചു.
വിഎച്ച്പി രാജ്യാന്തര പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പിന്തുണച്ച സ്ഥാനാർഥി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് തൊഗാഡിയ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായത്.
തൊഗാഡിയ പിന്തുണച്ച രാഘവറെഡ്ഢിയെ പരാജയപ്പെടുത്തി നരേന്ദ്ര മോദി പക്ഷക്കാരനും ഹിമാചൽപ്രദേശ് മുൻ ഗവർണറുമായ വി.എസ്.കോക്ജെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
192 അംഗ തിരഞ്ഞെടുപ്പ് സമിതിയില്‍ 131 പേരും കോക്ജെയെ പിന്തുണച്ചു. തൊഗാഡിയയുടെ വിശ്വസ്തനും അധ്യക്ഷനുമായിരുന്ന രാഘവ് റെഡ്ഡിക്ക് 60 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ഇതോടെ രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനം തൊഗാഡിയയ്ക്ക് നഷ്ടമാവുകയായിരുന്നു. പ്രസിഡന്‍റ് ആണ് വര്‍ക്കിങ് പ്രസിഡന്‍റിനെ നോമിനേറ്റ് ചെയ്യേണ്ടത്.
പ്രവീൺ തൊഗാഡിയ വഹിച്ചിരുന്ന വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി.എസ്. കോക്ജെ അലോക് കുമാറിനെ നാമനിർദേശം ചെയ്തതോടെയാണ് തൊഗാഡിയയുടെ സ്ഥാനം തെറിച്ചത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു.
സംഘപരിവാര്‍ സംഘടനകളില്‍ തൊഗാഡിയയെ ഒതുക്കാന്‍ നരേന്ദ്ര മോദി ഉള്‍പ്പെടുന്ന പക്ഷം നിരന്തരം ശ്രമിക്കുകയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. തൊഗാഡിയ തന്നെ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.
വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാൻ ശ്രമംനടക്കുന്നതായി അദ്ദേഹം ഒരിക്കല്‍ വികാരാധീനനായി പറഞ്ഞിരുന്നു. പിന്നിൽ ഗുജറാത്ത്, രാജസ്ഥാൻ പൊലീസുകളാണെന്നും തൊഗാഡിയ ആരോപിച്ചു. അന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ തൊഗാഡിയയെ അഹമ്മദാബാദിലെ ഒരു പാർക്കിൽ അബോധാവസ്ഥയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു.