Advertisment

വിവാദങ്ങളില്‍ മുങ്ങി റഫാല്‍ കരാര്‍; യുപിഎ കാലത്ത് തുടങ്ങിയ ആലോചന മോദി സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ത്ഥ്യമായപ്പോള്‍ പിന്നാലെ എത്തിയത് വന്‍ അഴിമതി ആരോപണങ്ങള്‍

New Update

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഒരു മുതല്‍ കൂട്ട് എന്ന നിലയിലാണ് അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളായ റഫാല്‍ വാങ്ങാനുളള കരാറിലേക്ക് ഇന്ത്യ എത്തപ്പെടുന്നത്. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് ഇതിന്റെ നിര്‍മാതാക്കള്‍. എണ്‍പതുകളില്‍ ആണിതിന്റെ നിര്‍മാണം ആരംഭിക്കുന്നത്. നിലവില്‍ ഫ്രഞ്ച് വ്യോമ,നാവിക സേനകളും ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ വ്യോമസേനകളുമാണ് റഫാല്‍ ഉപയോഗിക്കുന്നത്.

Advertisment

publive-image

റഫാല്‍ വിമാനങ്ങള്‍ക്ക് 15.27 മീറ്റര്‍ നീളം ഉണ്ടാകും. മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗം. ഒറ്റപ്പറക്കലില്‍ 3700 കിലോമീറ്റര്‍വരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫസ് എന്നിങ്ങനെ ത്രിതല മിസൈല്‍ശേഷിയുമുണ്ട്. അസ്ത്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ. റഡാര്‍, പൈത്തണ്‍ അഞ്ച്, ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ടാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനും ശേഷിയുണ്ട്.

ഇന്ത്യന്‍ വ്യാമസേനയില്‍നിന്ന് കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങള്‍ മാറ്റണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സേന ആവശ്യപ്പെട്ട മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനത്തില്‍പ്പെടുന്ന റഫാല്‍ വാങ്ങാന്‍ 2012ല്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നത്. അമേരിക്കയുടെ എഫ്.16, എഫ്.18, റഷ്യയുടെ മിഗ്35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്തസംരംഭമായ യൂറോഫൈറ്ററിന്റെ ടൈഫൂണ്‍ എന്നീ യുദ്ധവിമാനങ്ങളുമായുള്ള മത്സരത്തെ അതിജീവിച്ചായിരുന്നു ഇത്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തു മുതലേ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ആലോചന തുടങ്ങി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദസോള്‍ട്ടുമായി 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടം വരെയെത്തിയിരുന്നു എന്നാല്‍ കരാറായില്ല.

യുപിഎ കാലത്ത് റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ച നടത്തുമ്പോള്‍ ഒരു വിമാനത്തിന്റെ അടിസ്ഥാനവില 526 കോടി രൂപയായിരുന്നു. പരിപാലനം, ആയുധങ്ങള്‍, വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സാങ്കേതിക വ്യതിയാനങ്ങള്‍ എന്നിവ ഒഴികെയാണിത്. 18 വിമാനങ്ങള്‍ വാങ്ങും. 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റക്കരാര്‍ പ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) ബെംഗളൂരുവിലെ പ്ലാന്റില്‍ നിര്‍മിക്കും എന്നുമായിരുന്നു തീരുമാനം.

എന്നാല്‍ പിന്നീട് മോദിസര്‍ക്കാരിന്റെ ഭരണം വന്നപ്പോള്‍ 126 എന്നത് 36 ആക്കി കുറച്ചുകൊണ്ട് മോദിസര്‍ക്കാര്‍ റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കി. 2015 ഏപ്രില്‍ പത്തിന് പാരീസില്‍വെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. കരാര്‍ ഒപ്പിടുന്നത് 2016 സെപ്റ്റംബറില്‍. ദസോള്‍ട്ടില്‍നിന്ന് സാങ്കേതികവിദ്യ വാങ്ങി മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇത് ഇന്ത്യയില്‍ നിര്‍മിക്കാനും കരാറായി.

മോദി സര്‍ക്കാര്‍ വാങ്ങുമ്പോള്‍ വിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപയായി. സാങ്കേതികവിദ്യയടക്കം ഉപയോഗിച്ച് പൂര്‍ണസജ്ജമായ വിമാനത്തിന് 1611 കോടി രൂപ. 36 വിമാനങ്ങള്‍ക്ക് നല്‍കേണ്ടത് 58,000 കോടി രൂപ. അതില്‍ 15 ശതമാനം ഇന്ത്യ മുന്‍കൂറായി നല്‍കി. ഇതിന്റെ ഭാഗമായി ലഭിക്കുന്ന തുകയുടെ 30 ശതമാനം ഫ്രാന്‍സ് ഇന്ത്യയുടെ സൈനികവിമാന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും 20 ശതമാനം റഫാലിന്റെ മറ്റു ഭാഗങ്ങളുടെ ഉത്പാദനത്തിനായും നിക്ഷേപിക്കും എന്നും കരാര്‍ ചെയ്തു.

എന്നാല്‍ മോദി സര്‍ക്കാര്‍ വിമാനം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയില്‍ മൂന്നുമടങ്ങിന്റെ വര്‍ധനയാണുണ്ടായത് എന്ന ആരോപണവുമായി കരാറിനു ശേഷം കോണ്‍ഗ്രസ് രംഗത്തെത്തി. മാത്രവുമല്ല മോദി സര്‍ക്കാര്‍ കരാറില്‍ നിന്ന് എച്ച്എഎല്ലിനെ ഒഴിവാക്കി. പിന്നീട്, കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പുമാത്രം ഉണ്ടാക്കിയ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് മോദിയുടെ താത്പര്യമാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2015 മാര്‍ച്ച് 28നായിരുന്നു റിലയന്‍സ് ഡിഫന്‍സ് സ്ഥാപിക്കപ്പെട്ടത്. കരാര്‍ പ്രഖ്യാപിച്ചത് ഏപ്രില്‍ 10നും.

പക്ഷേ നിയമ പ്രകാരം പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്ന് സേനാമേധാവികളുള്‍പ്പെടെ അംഗങ്ങളായ പ്രതിരോധ സംഭരണ കൗണ്‍സിലിനുമാത്രമേ ആയുധങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പ്രതിരോധസംഭരണ ചട്ടങ്ങള്‍ ലംഘിച്ചു എന്നും വാദങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ സാങ്കേതികവിദ്യ കൈമാറാനുള്ള വ്യവസ്ഥ മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നില്ല എന്ന മറുപടിയുമായി മോദി സര്‍ക്കാര്‍ രംഗത്തെത്തി. കൂടാതെ ആയുധങ്ങള്‍, ലോകത്തെ ഏറ്റവും അത്യാധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീറ്റീര്‍ മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് പുതിയ വില. ദസോള്‍ട്ട്, അതിന്റെ പങ്കാളികളായ സഫ്രാന്‍ (എന്‍ജിന്‍ നിര്‍മാതാക്കള്‍), താല്‍സ് (ഇലക്‌ട്രോണിക് സിസ്റ്റംസ് നിര്‍മാതാവ്) എന്നിവര്‍ പ്രതിരോധ ആയുധം വാങ്ങല്‍ നയത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് സാങ്കേതികവിദ്യകള്‍ കൈമാറും എന്നും അവര്‍ പറഞ്ഞു.

Advertisment