ഡല്‍ഹി : യു ഡി എഫിന് ലഭിച്ച രാജ്യസഭാ സീറ്റ് പിജെ കുര്യന് ലഭിച്ചില്ലെങ്കില്‍ വി എം സുധീരന് നല്‍കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി സുധീരന് ഉറപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഇതെതുടര്‍ന്ന്‍ പിജെ കുര്യനെതിരെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ വി എം സുധീരന്‍ സീറ്റ് ഉറപ്പിച്ചിരുന്നിടത്ത് ഈ സീറ്റ് കേരളാ കോണ്‍ഗ്രസിന് പോയതാണ് സുധീരനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പ്രശ്നത്തില്‍ എ കെ ആന്റണി മൗനം പാലിക്കാന്‍ കാരണവും സുധീരനോട് വാക്ക് പാലിക്കാന്‍ കഴിയാതിരുന്നതാണെന്നാണ് വിലയിരുത്തല്‍. രാജ്യസഭാ സീറ്റ് വിഷയത്തില്‍ കേരളത്തില്‍ ഉണ്ടായ വിവാദ സാഹചര്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് എ ഐ സി സി ജനറല്‍സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിലാണ് പുതിയ വിവാദത്തിനു പിന്നിലെ യഥാര്‍ത്ഥ വസ്തുത വിവരിക്കുന്നത്.
എന്നാല്‍ ആന്റണിയെ കുറ്റപ്പെടുത്താതെയാണ് റിപ്പോര്‍ട്ട്. സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടിവരുമെന്ന് കേരള നേതാക്കള്‍ ആന്റണിയെ ധരിപ്പിക്കുന്നത് ആറാം തിയതി മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും ആന്റണി വിട്ടു നില്‍ക്കുകയും ചെയ്തു .
അതേസമയം കേരളത്തിലെ നേതാക്കളോട് ആലോചിക്കാതെ ഹൈക്കമാണ്ട് വഴി സുധീരന് സീറ്റ് തരപ്പെടുത്തി കൊടുക്കാന്‍ ആന്റണി നടത്തിയ നീക്കത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും കടുത്ത എതിര്‍പ്പുണ്ട് . സമാന രീതിയില്‍ മുന്‍പ് ആന്റണി ഇടപെട്ട് ഹൈക്കമാണ്ടിനെ സ്വാധീനിച്ച് പിന്നാമ്പുറത്തുകൂടി സുധീരനെ കെപിസിസി അധ്യക്ഷനായി കൊണ്ടുവന്നതാണ് യു ഡി എഫിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കിയതെന്ന പരാതി ഇപ്പോഴും എ , ഐ ഗ്രൂപ്പുകള്‍ക്കുണ്ട്.
അതിനിടെയിലാണ് സംസ്ഥാന നേതാക്കളെ അറിയിക്കാതെ രാഹുല്‍ ഗാന്ധിയെ സ്വാധീനിച്ച് സുധീരനെ രാജ്യസഭയിലേയ്ക്ക് അയക്കാന്‍ ആന്റണി നീക്കം നടത്തിയത്. ഇത് ഉമ്മന്‍ചാണ്ടിയും ഹസനും ചെന്നിത്തലയും ചേര്‍ന്ന് ഒറ്റക്കെട്ടായി പൊളിച്ചടുക്കുകയായിരുന്നു. തനിക്ക് ലഭിക്കാമായിരുന്ന അവസാനത്തെ അവസരം നേതാക്കള്‍ തട്ടിത്തെറിപ്പിച്ചതാണ് സുധീരന്‍റെ കടുത്ത പ്രതിക്ഷേധത്തിന് കാരണം.
എന്നാല്‍ തങ്ങളോട് ആലോചിക്കാതെ ആന്റണി മുഖേന ഡല്‍ഹി വഴി കാര്യം സാധിക്കാമെന്ന സുധീരന്റെ അതിമോഹത്തിനേറ്റ തിരിച്ചടിയാണ് രാജ്യസഭാ സീറ്റില്‍ സംഭവിച്ചതെന്നാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ പറയുന്നത്. ഫലത്തില്‍ യു ഡി എഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണം അട്ടിമറിച്ച എ കെ ആന്റണി - സുധീരന്‍ കൂട്ടുകെട്ടിന് ഉമ്മന്‍ചാണ്ടി നല്‍കിയ മധുരപ്രതികാരമാണ് പുതിയ സംഭവവികാസങ്ങള്‍ .