അഹമ്മദാബാദ്: അത്താഴത്തിന് ചപ്പാത്തിക്കൊപ്പം കിഴങ്ങുകറി കഴിക്കാന്‍ കൂട്ടാക്കാത്ത ഭർത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യ. അഹമ്മദാബാദ് വസ്ന സ്വദേശിയായ ഹർഷദ് ഗൊഹേൽ എന്ന നാൽപ്പതുകാരനാണ് ഭാര്യയായ താര മർദ്ദിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. കടുത്ത പ്രമേഹ രോഗിയാണ് ഹര്‍ഷദ്. ഇയാളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കിഴങ്ങ് കഴിക്കരുതെന്ന് ഡോക്ടര്‍മാർ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം കിഴങ്ങു കറിയായിരുന്നു താര ഉണ്ടാക്കിയത്. തന്‍റെ ആരോഗ്യത്തെ ബാധിക്കും എന്നറിഞ്ഞു വച്ചിട്ടും കിഴങ്ങു തന്നെ പാകം ചെയ്തത് ചോദ്യം ചെയ്തതാണ് ഭാര്യയെ ചൊടിപ്പിച്ചതെന്നാണ് ഹർഷദ് പരാതിയിൽ ആരോപിക്കുന്നത്.
കിഴങ്ങു കൂട്ടില്ലെന്ന് പറഞ്ഞതോടെ താര ഇയാളെ വഴക്കു പറയാന്‍ ആരംഭിച്ചു. ഇത് എതിർത്തതോടെ അകത്തു പോയി തുണി അലക്കാനായി ഉപയോഗിക്കുന്ന ബാറ്റെടുത്ത് വന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.
ഹർഷദിന്‍റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളാണ് താരയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തി ഇയാളെ ആശുപത്രിയിലെത്തിച്ചത്. വലതു തോളെല്ലിന് ചെറിയ പൊട്ടലുണ്ടെന്നാണ് ഡോക്ടര്‍മാർ അറിയിച്ചത്. ആശുപത്രി അധികൃതരും മെഡിക്കൽ-ലീഗൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ഹർഷദ് തന്നെ ഭാര്യക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.