മോസ്കോ: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുമ്പോഴാണ് ആശ്വാസമായ വാര്‍ത്ത റഷ്യയില്‍ നിന്ന് വന്നത്. കൊവിഡിനെ തുരത്താന്‍ ഫലപ്രദമായ വാക്‌സിന്‍ റഷ്യ കണ്ടെത്തിയെന്നായിരുന്നു ആ റിപ്പോര്‍ട്ട്. പ്രതീക്ഷകള്‍ക്കൊടുവില്‍ ഇന്നലെ റഷ്യന്‍ പ്രസിഡന്റ് ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുകയും ചെയ്തു. പുടിന്റെ മകള്‍ക്കായിരുന്നു വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്.
ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹമായ സോവിയറ്റ് യൂണിയന്റെ ‘സ്ഫുട്നിക്’ എപ്രകാരമാണോ മനുഷ്യരാശിയെ ബഹിരാകാശത്തേക്കു നയിച്ചത് അതുപോലെ റഷ്യയുടെ പുതിയ വാക്സീൻ മാസ്‌കുകളും ഐസലേഷനുമില്ലാത്ത ലോകത്തേക്ക് ജനങ്ങളെ കൈപിടിച്ചു നയിക്കും...’
ലോകത്തിലെതന്നെ ആദ്യ കോവിഡ് വാക്സീനെന്ന പ്രഖ്യാപനത്തോടെ റഷ്യ പുറത്തിറക്കിയ സ്‌ഫുട്‌നിക്–5 വാക്സീന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നൽകിയ വിവരണമായിരുന്നു ഇത്. റഷ്യയിലെ ഗമെലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സീൻ വികസിപ്പിച്ചെടുത്തത്.
റഷ്യയുടെ കോവിഡ് വാക്‌സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ ആന്റിബോഡി ഉൽപാദനം മികച്ച രീതിയിൽ നടന്നെന്ന് പുടിൻ അവകാശപ്പെടുന്നു. മകൾക്ക് ആദ്യം ചെറിയൊരു പനിയുണ്ടായിരുന്നു. രണ്ടാം ദിവസം അത് കുറഞ്ഞു. പിറ്റേന്ന് മികച്ച പ്രതിരോധ ശേഷി കാണിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തേ ഒരു കൂട്ടം വൊളന്റിയർമാരിലും ഈ വാക്സീൻ പരീക്ഷിച്ചിരുന്നു. ജൂൺ 18നാണു മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയൽ ആരംഭിച്ചത്. 38 വൊളന്റിയർമാർക്കാണ് ടെസ്റ്റ് ഡോസ് നൽകിയത്. അവർക്കെല്ലാവർക്കും 21–ാം ദിവസം മികച്ച രീതിയിൽ പ്രതിരോധശേഷി ലഭിച്ചെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.
തുടർന്ന് രണ്ടാം ഡോസ് നൽകി. അതോടെ പ്രതിരോധ ശേഷി ഇരട്ടിച്ചെന്നും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവൻ കിറിൽ ദിമിത്രിയുടെ അവകാശവാദം. നേരത്തേ മൃഗങ്ങളിലെ പരീക്ഷണത്തിലും കൊറോണവൈറസിനെതിരെ പ്രതിരോധത്തിൽ 100 ശതമാനമായിരുന്നു വിജയമെന്നും അദ്ദേഹം പറയുന്നു. ജൂലൈ 15ന് ആദ്യ ബാച്ച് ആശുപത്രി വിട്ടു, ജൂലൈ 20ന് രണ്ടാം ബാച്ചും. തുടർന്നായിരുന്നു ഓഗസ്റ്റ് 11ന് വാക്സീൻ റജിസ്റ്റർ ചെയ്യാനുള്ള തീരുമാനം. 2021 ജനുവരി ഒന്നു മുതൽ സാധാരണക്കാർക്കും വാങ്ങാവുന്ന വിധം വാക്‌സീൻ ലഭ്യമാക്കിത്തുടങ്ങും.