Advertisment

റയാന്‍ സ്‌കൂളിലെ കൊലപാതകം: പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ നടത്താന്‍ തീരുമാനം

New Update

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ റയാന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ നടത്താന്‍ തീരുമാനം. ഗുരുഗ്രാമിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റേതാണ് തീരുമാനം. ഇതേ തുടര്‍ന്ന് കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി.

Advertisment

തന്നെ നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥി നേരത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥനോടും സിബിഐ ഉദ്യോഗസ്ഥരോടും മൊഴി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചെന്നും കുറ്റസമ്മതമൊഴി സ്വന്തം വാക്കുകളില്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും മൊഴിയിലുണ്ടായിരുന്നു

publive-image

രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്‌നന്‍ ഠാക്കൂറിനെയാണ് സെപ്റ്റംബര്‍ എട്ടിനു സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പൊലീസും പ്രത്യേക അന്വേഷണ സംഘവും സ്‌കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ്ടു വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.

പ്ലസ്ടു വിദ്യാര്‍ഥി കുറ്റം സമ്മതിച്ചതായി സിബിഐ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ കുട്ടി മാറ്റിയത്. ശുചിമുറിയിലേക്കു ചെന്നപ്പോള്‍ പ്രദ്യുമ്‌നന്റെ അലറിക്കരച്ചില്‍ കേട്ടെന്നും രക്തം ഛര്‍ദ്ദിക്കുന്നതു കണ്ടെന്നും ഉടന്‍ പുറത്തുപോയി പൂന്തോട്ടക്കാരനെയും അധ്യാപികയെയും വിവരം അറിയിക്കുകയായിരുന്നുവെന്നുമാണു പുതിയ മൊഴി.

പരീക്ഷ മാറ്റിവയ്ക്കാനാണു കുട്ടി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണു സിബിഐ പ്ലസ്ടുക്കാരനെ അറസ്റ്റ് ചെയ്തത്. പ്രദ്യുമ്‌നനെ മരിച്ച നിലയില്‍ കണ്ടതായി അധ്യാപകരെ ആദ്യം അറിയിച്ചത് ഈ വിദ്യാര്‍ഥിയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.

rayan murder
Advertisment