ഡൽഹി: രാജസ്ഥാനിൽ സർക്കാരിനെ വെല്ലുവിളിച്ച് മാറി നിൽക്കുന്ന മുൻ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ.
എഐസിസി വൈസ് പ്രസിഡൻറ് പദവി നൽകി സച്ചിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് പുതിയ നീക്കം.
ബിജെപിയിലേക്കില്ലെന്ന് പ്രഖ്യാപിച്ച സച്ചിൻ ഇന്ന് പുതിയ പ്രഖ്യാപനങ്ങൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
കോൺഗ്രസ് ദേശീയ നേതൃത്വം നടത്തുന്ന അനുനയ നീക്കങ്ങൾക്ക് കാത്തിരിക്കുകയാണ് അദ്ദേഹമെന്നാണ് സച്ചിൻ അനുഭാവികൾ നൽകുന്ന സൂചന.
അങ്ങനെയെങ്കിൽ ഉപ മുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും നഷ്ടമായ സച്ചിന് എഐസിസി വൈസ് പ്രസിഡൻറ് പദവി നൽകി മടക്കിയെത്തിക്കാനാണ് നീക്കം. രാഹുൽ ഗാന്ധി വഹിച്ച പദവിയാണിത്.
എന്നാൽ മടങ്ങി വന്നാൽ ഉടൻ അദ്ദേഹത്തിന് പുതിയ പദവി നൽകില്ല. നിലവിലെ വിവാദങ്ങൾ പ്രവർത്തകർ മറക്കുന്നതുവരെ കാത്തിരിക്കണം.
ഇതിനിടയിലും സച്ചിനെ പാർട്ടി പുറത്താക്കുകയോ സച്ചിൻ രാജി വയ്ക്കുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അദ്ദേഹം ഇപ്പോഴും കോൺഗ്രസ് നേതാവുമാണ്. പിവി നരസിംഹ റാവു അധ്യക്ഷനായിരുന്ന കാലത്ത് സച്ചിൻറെ പിതാവ് രാജേഷ് പൈലറ്റ് പാർട്ടിയുമായി ഭിന്നതയിലാവുകയും ഒപ്പം നിന്നിരുന്ന പലരും പാർട്ടി വിടുകയും ചെയ്തിരുന്നു. അന്നും കോൺഗ്രസിനെ ഉപേക്ഷിക്കാൻ രാജേഷ് പൈലറ്റ് തയാറായിരുന്നില്ല.
ഇപ്പോൾ അതുതന്നെയാണ് ഇതുവരെയുള്ള നീക്കങ്ങളിൽ മകൻ സച്ചിൻ പൈലറ്റും ചെയ്തിരിക്കുന്നത്. അദ്ദേഹം പാർട്ടി വിട്ടിട്ടില്ല. അനുനയ നീക്കങ്ങൾ ഫലം കണ്ടാൽ അത് കോൺഗ്രസിൻറെ മറ്റൊരു വിജയമായിരിക്കും.