ജിദ്ദ: സന്മാർഗ പ്രവാചകൻ മുഹമ്മദ് നബിയെ താറടിച്ചുകൊണ്ടുള്ള കാർട്ടൂൺ തീർത്തും അപലപനീയമാണെന്ന് സൗദി അറേബ്യ പ്രതികരിച്ചു. എല്ലാ പ്രവാചകന്മാരുടെ കാര്യത്തിലും ഇത് തന്നെയാണ് നിലപാടെന്നും ഇസ്‌ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഏതൊരു നീക്കത്തെയും തള്ളിക്കളയുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം ചൊവാഴ്ച ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.
ആരുടെ ഭാഗത്തു നിന്നായാലും എല്ലാ തരം തീവ്രവാദ പ്രവർത്തനങ്ങളെയും അപലപിക്കുന്നതായും, ബൗദ്ധികവും സാംസ്കാരികവുമായ സ്വാതന്ത്ര്യത്തിലൂടെ സഹിഷ്ണുതയും സമാധാനവും പരസ്പര ആദരവും സാധ്യമാക്കുകയാണ് വേണ്ടതെന്നും സൗദിയുടെ ഔദ്യോഗിക പ്രസ്താവന തുടർന്നു.
ലോക ജനതകൾക്കിടയിൽ സഹവർത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങൾ ഇല്ലാതാക്കുന്ന വിദ്വേഷം, അക്രമം, തീവ്രവാദം എന്നിവയ്ക്ക് വളം ഇടുന്ന തരത്തിലുള്ള എല്ലാ തരം നീക്കങ്ങളെയും നിരാകരിക്കുന്നതായും സൗദി അറേബ്യ ആവർത്തിച്ചു.