ജിദ്ദ: കൊറോണാ മഹാമാരിയുടെയും വിദേശ വിമാന സർവീസുകൾ നിർത്തിവെച്ചതിന്റെയും പശ്ചാത്തലത്തിൽ പ്രവാസികളുടെ വിസ കാലാവധി അസാധുവാകുന്നത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി സൗദി പാസ്പോര്ട്ട് വിഭാഗം (ജവാസാത്ത്).
വിസയുടെ സാധുത അവസാനിച്ചുവെന്ന കാരണത്താൽ നിർബന്ധമാകുന്ന പിഴയും ഫീസും ഒഴിവായി കിട്ടുന്ന വിഭാഗങ്ങളെയാണ് ജവാസാത്ത് വ്യാഴാഴ്ച വ്യക്തമാക്കിയത്. നിലവിൽ സൗദിയ്ക്ക് പുറത്താണെങ്കിലും കാലാവധിയുള്ള ഇഖാമയും എക്സിറ്റ്, റിട്ടേൺ വിസ കൈവശമുണ്ടെങ്കിൽ അവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ട്.
പിഴ ഒഴിഞ്ഞു കിട്ടുന്ന വിഭാഗങ്ങൾ ഇവരാണ്:
എക്സിറ്റ് റീഎൻട്രിയുണ്ടെങ്കിലും സൗദിയിലേക്ക് മടങ്ങാൻ കഴിയാത്തവരും അതോടൊപ്പം സാധുവായ ഇഖാമ ഉള്ളവരുമായ പ്രവാസികൾ.
സൗദിയ്ക്ക് പുറത്തായിരിക്കേ ഇഖാമയുടെയോ വിസയുടെയോ കാലാവധി അവസാനിച്ച പ്രവാസികൾ.
ഫൈനൽ എക്സിറ്റ് നേടിയെങ്കിലും അത് ഉപയോഗപ്പെടുത്താനാകാതെ സൗദിയ്ക്കകത്ത് തന്നെ കഴിയുന്ന പ്രവാസികൾ.
എക്സിറ്റ് റീഎൻട്രി നേടിയെങ്കിലും അത് പ്രയോജനപ്പെടുത്താനാകാതെ സൗദിയ്ക്കകത്ത് തന്നെ കഴിയുന്ന പ്രവാസികൾ.
വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ ശേഷം മടങ്ങാൻ കഴിയായാതെ രാജ്യത്ത് തന്നെ കഴിയുന്നവർ.
ഇളവുകൾ എല്ലാം “അബ്ഷർ” സൈറ്റിലൂടെ പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിക്കാനും രേഖകൾ അറ്റാച് ചെയ്യാനും വ്യവഹാരം പൂർത്തിയാക്കാനും സൈറ്റിൽ "അപേക്ഷകളും സന്ദേശങ്ങളും" എന്ന സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ജവാസാത്ത് ഓഫീസുകളിൽ എത്തേണ്ട ആവശ്യം പോലും പ്രായോജകർക്ക് വേണ്ടിവരില്ല.
സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിർബന്ധിത സാചര്യങ്ങൾ ആയാണ് ഇത്തരം കേസുകളെ സൗദി അറേബ്യ പരിഗണിക്കുന്നതെന്നും അതിനാലാണ് വിസയുടെ സാധുത അവസാനിക്കുന്നതോടെ വന്ന് ചേരുന്ന ഫീസുകളിൽ നിന്നും പിഴകളിൽ നിന്നും അത്തരക്കാരെ ഒഴിവാക്കി കൊടുക്കുന്നതെന്നും ജവാസാത്ത് മേധാവി വിശദീകരിച്ചു.