തിരുവനന്തപുരം: മാധ്യമങ്ങളിൽ നടൻ മുരളിയുടെ പേരിൽ പ്രചരിക്കുന്ന ചിത്രം താൻ നിർമ്മിച്ച പ്രതിമയുടേതല്ലെന്ന് ശിൽപി വിൽസൺ പൂക്കോയി. സംഗീത നാടക അക്കാദമിയുടെ വളപ്പിൽ സ്ഥാപിച്ച വേറൊരു ശിൽപിയുടെ രണ്ടു പ്രതിമകളിൽ ഒന്നാണ് താൻ നിർമ്മിച്ച പ്രതിമയെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ശിൽപി പറയുന്നു.
നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിക്കാനായിരുന്നു ശിൽപി വിൽസൺ പൂക്കോയിയെ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ശിൽപത്തിനായി നിർമ്മിച്ച കളിമൺ പ്രതിമയ്ക്ക് രൂപസദൃശ്യമില്ലെന്ന് വിലയിരുത്തി നിർമാണം സർക്കാർ ഉപേക്ഷിക്കുകയായിരുന്നെന്ന് ശിൽപി മാതൃഭൂമിയോട് പ്രതികരിച്ചു. അതേസമയം ഇതിനായി ശില്‍പി മുൻകൂറായി വാങ്ങിയ 5,70,000 രൂപ ധനവകുപ്പ് എഴുതിതള്ളിയിരുന്നു.
മുരളിയുടെ അർധകായ വെങ്കല പ്രതിമ പൂർത്തിയാക്കിയിട്ടില്ലെന്നും തയ്യാറാക്കിയ മുഖത്തിന്റെ മാതൃക കൊച്ചിയിലെ വീട്ടിലാണെന്നും വിൽസൺ പറയുന്നു. ഇതിന്റെ ദൃശ്യം പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം രാജൻ എന്ന ശിൽപി നിർമ്മിച്ച പ്രതിമയുടേതാണെന്ന് വിൽസൺ പറഞ്ഞു.
അക്കാദമി ഭാരവാഹികൾ മാറിയ മുറയ്ക്ക് നിർമാണത്തിന് മുരളിയുടെ രണ്ടു ചിത്രങ്ങൾ മാറ്റിനൽകി. ആദ്യത്തേത് നോക്കിയാണ് നിർമാണം തുടങ്ങിയെങ്കിലും അധ്യക്ഷനായിരുന്ന കെ.പി.എ.സി ലളിതയുടെ നിർദേശപ്രകാരം മാറ്റി. കളിമണ്ണില്‍ ശിൽപം പൂർത്തിയായപ്പോൾ പരിശോധിക്കാനെത്തിയത് കലയുമായി ബന്ധമില്ലാത്ത സാങ്കേതിക വിദഗ്ധരായിരുന്നു.
ശില്പകലയുമായി ബന്ധമുള്ളവരെ ഉള്‍പ്പെടുത്തി മാതൃക വിലയിരുത്തണമെന്ന് സാംസ്കാരികമന്ത്രിയോടും അക്കാദമി ചെയർമാനോടും അഭ്യർഥിച്ചിരുന്നതായി ശിൽപി പറയുന്നു. ശിൽപി പൂർത്തിയക്കാൻ താത്പര്യമുണ്ടായിരുന്നതായും നിർമാണം ഉപേക്ഷിച്ചതിൽ വേദനയുണ്ടെന്നും വിൽസൺ പൂക്കോയി വ്യക്തമാക്കി.