കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളില്‍ വമ്പന്‍ സ്രാവുകളെ കുറിച്ചു പരാമര്‍ശമുള്ളതായി എറണാകുളത്തെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടെ നീരീക്ഷണം. സ്വപ്‌നയുടെ മൊഴികളില്‍ ഇക്കാര്യം വ്യക്തമാണെന്നും കോടതി പറഞ്ഞു.
അധികാരം ദുര്‍വിനിയോഗം ചെയ്തു ഇവര്‍ കള്ളക്കടത്ത് നടത്തി. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തി. ഈ ഉന്നതര്‍ക്ക് യു എ ഇ കോണ്‍സുലറ്റിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കോടതി നീരീക്ഷിക്കുന്നു.
എം ശിവശങ്കര്‍ കള്ളക്കടത്തിനു ഒത്താശ ചെയ്തതായി ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയട്ടുണ്ട്. ശിവശങ്കറിനെ രക്ഷിക്കുവാന്‍ വേണ്ടി മാത്രമാണ് സ്വപ്ന ആദ്യം കള്ളമൊഴി നല്‍കിയത്. ശിവശങ്കറിനെ പ്രതി ചേര്‍ത്തതില്‍ ന്യായമുണ്ട്.. ഈ റാക്കറ്റിലെ മുഴുവന്‍ പേരെയും കണ്ടെത്തണം.
ശിവശങ്കറിന്റെ മൂന്നാം ഫോണും കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. നിലവിലെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അടുത്ത തിങ്കളാഴ്ചവരെ ശിവശങ്കറിനെ വീണ്ടും കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ നല്‍കിയിരുന്ന അതേ നിബന്ധനകള്‍ കസ്റ്റഡിയില്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസം കൂടുമ്പോള്‍ സമര്‍പ്പിക്കണമെന്നും കസ്റ്റംസിനോട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി നിര്‍ദേശിച്ചിരുന്നു. സ്വപ്നയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.
സ്വപ്‌നയെയും സരിത്തിനെയും ഇന്നലെ മൂന്നു ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡിക്കാലവധിക്കുള്ളില്‍ രഹസ്യമൊഴിയെടുക്കാനാണ് കസ്റ്റംസിന്റെ നീക്കം.