കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നയതന്ത്ര വഴികളിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുടെ നില പരുങ്ങലില്‍.
സെക്രട്ടറിയേറ്റിന് സമീപത്ത് സ്വര്‍ണക്കടത്തില്‍ ഗൂഢാലോചന നടന്ന ഫ്ലാറ്റ് പ്രതികള്‍ക്കായി വാടകയ്ക്ക് തരപ്പെടുത്തി കൊടുത്തത് ശിവശങ്കര്‍ നേരിട്ട് ഇടപെട്ടാണെന്നതിന് ഫോണ്‍ ശബ്ദരേഖ ഉള്‍പ്പെടെയുളള തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു.
ഇത് ശരിവയ്ക്കുന്നതിനു സഹായകമായ മൊഴികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനായ ശിവശങ്കറുടെ മുന്‍ സഹായി അരുണ്‍, ഫ്ലാറ്റ് ഉടമ എന്നിവര്‍ കസ്റ്റംസിന് നല്‍കിയിരിക്കുന്നത്. അതിനു പുറമെയാണ് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുമായി ശിവശങ്കര്‍ നിരന്തരമായി പരസ്പരം ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ശിവശങ്കറെ കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് സാധ്യത. ശിവശങ്കറുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസില്‍ നിന്നും എന്‍ഐഎ ശേഖരിക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭരണ സിരാകേന്ദ്രത്തിലെ ഒന്നാം നമ്പർ അധികാര കേന്ദ്രമായിരുന്ന ഉദ്യോഗസ്ഥന് ഈ കേസിലുള്ള പരിധിവിട്ട ബന്ധങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്നതാണ്.
അതിനാൽ തന്നെ ശിവശങ്കറുടെ അറസ്റ്റിൽ കുറഞ്ഞതൊന്നും ആലോചിക്കേണ്ടതില്ലെന്ന വിലയിരുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്.