പാമ്പ് വളര്‍ത്തല്‍ വിനോദമായി കാണുന്ന ആളാണ് ഇംഗ്ലണ്ടിലെ സൗത്ത് യോര്‍ക്കിലുള്ള മാര്‍ട്ടിന്‍ ഹണ്ടര്‍. ഏതാണ്ട് രണ്ടു മാസം മുന്‍പാണ് മാര്‍ട്ടിന്‍റെ വളര്‍ത്തുന്ന പാമ്പുകളില്‍ ഒന്നായ കോണ്‍ സ്നേക്ക് 17 മുട്ടകളിട്ടത്.
പാമ്പിന്‍ കുഞ്ഞുങ്ങളെ വിൽക്കുന്നതിലൂടെ വരുമാനം നേടുന്ന ആള്‍ കൂടിയാണ് മാര്‍ട്ടിന്‍. അതിനാല്‍ തന്നെ മുട്ടയ്ക്ക് അടയിരിക്കാന്‍ അമ്മ പാമ്പു തയ്യാറാകാതെ വന്നതോടെ മാര്‍ട്ടിന്‍ മുട്ടകളെല്ലാം ഇന്‍ക്യുബേറ്ററിലാക്കി.
വ്യാഴാഴ്ച ജോലി കഴിഞ്ഞു വീട്ടിലെത്തിയ മാര്‍ട്ടിന്‍ ഇന്‍ക്യൂബേറ്റര്‍ പരിശോധിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയി. ജീവിതത്തില്‍ അന്നോളം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അത്ഭുതമെന്നാണ് മാര്‍ട്ടിന്‍ ആ കാഴ്ചയെപ്പറ്റി പറയുന്നത്. പതിനേഴു മുട്ടകളില്‍ ഒരു മുട്ട വിരിഞ്ഞ് ഒരു കുട്ടി പാമ്പ് മാര്‍ട്ടിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ പാമ്പിന്‍റെ പ്രത്യേകതയാണ് മാര്‍ട്ടിനെ ഞെട്ടിച്ചത്.
ഒന്നിനു പകരം രണ്ടു തലകളായിരുന്നു ആ കുട്ടി പാമ്പിനുണ്ടായിരുന്നത്. കഴുത്തില്‍ നിന്നു രണ്ടു തലകളായി വേര്‍പെട്ട നിലയില്‍ കാണപ്പെട്ട കുട്ടി പാമ്പിന്‍റെ ഇരു തലകളിലും ഈരണ്ടു കണ്ണുകളും വായും മൂക്കുമെല്ലാം ഉണ്ടായിരുന്നു.
ആദ്യ കാഴ്ചയില്‍ ഇരട്ടകളായി ജനിച്ച പാമ്പിന്‍ കുട്ടികള്‍ പിണഞ്ഞു കിടക്കുകയാണെന്നാണ് മാര്‍ട്ടിന്‍ വിചാരിച്ചത്. എന്നാല്‍ വൈകാതെ ഇരട്ട തല മാത്രമാണ് പാമ്പിനുള്ളതെന്ന് മാര്‍ട്ടിന്‍ തിരിച്ചറിഞ്ഞു. തനിക്ക് ലഭിച്ച അപൂര്‍വ്വ ഭാഗ്യമായാണ് മാര്‍ട്ടിന്‍ ഇരട്ട തലയുള്ള പാമ്പിൻ കുഞ്ഞിന്റെ ജനനത്തെ കാണുന്നത്. ഈ പാമ്പിന്‍ കുഞ്ഞിനെ ഒരിക്കലും വിൽക്കില്ലെന്നും ഇതിനെ വളർത്താനാണു തിരുമാനിച്ചിരിക്കുന്നതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
വിഷമില്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ള ഇനത്തില്‍ പെട്ട പാമ്പുകളാണ് കോണ്‍ സ്നേക്കുകള്‍. ഇരട്ട തലയുള്ള പാമ്പുകളെ മുന്‍പ് വനങ്ങളില്‍ അത്യപൂര്‍വമായി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ മനുഷ്യന്‍റെ പരിചരണത്തില്‍ വിരിയിച്ചെടുത്ത ഇരട്ട തലയുള്ള പാമ്പിനെക്കുറിച്ച് റിപ്പോര്‍ട്ടു വരുന്നത് ഇതാദ്യമായാണ്. വനത്തിലാണെങ്കില്‍ ഇത്തരം പാമ്പുകള്‍ അധികകാലം ജീവിക്കില്ല.
രണ്ടു തലകള്‍ തമ്മില്‍ ശരീരത്തെ നിയന്ത്രിക്കാനുള്ള സംഘര്‍ഷമാണ് ഇവ അതിജീവനത്തിനു നേരിടുന്ന പ്രധാന വെല്ലുവിളി. ഏതായാലും മാര്‍ട്ടിന്‍റെ പാമ്പിന്‍റെ കാര്യത്തില്‍ ഭക്ഷണം ഉള്‍പ്പെടയുള്ള ആവശ്യങ്ങളെല്ലാം കണ്‍മുന്നിലെത്തും എന്നതിനാല്‍ കൂടുതല്‍ കാലം പാമ്പ് ജീവിക്കുമെന്നാണ് പ്രതീക്ഷ.