രാജ്യത്ത് താമസിക്കുന്ന അഫ്ഗാനികൾ ഉൾപ്പെടെയുള്ള എല്ലാ അനധികൃത അഭയാർത്ഥികളും നവംബർ ഒന്നിനും മുൻപ് രാജ്യം വിടണമെന്ന് പാകിസ്ഥാൻ സർക്കാർ അടുത്തിടെ അന്ത്യശ്വാസം നൽകിയിരുന്നു. പാകിസ്താൻ്റെ ഈ തീരുമാനത്തിൽ അഫ്ഗാൻ സർക്കാർ അതൃപ്തി പ്രകടിപ്പിക്കുകയും പാകിസ്ഥാൻ്റെ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ പ്രസ്താവനയിൽ നിന്നും പാകിസ്ഥാൻ പിന്നോട്ട് പോയില്ല.
പക്ഷേ പാകിസ്താൻ്റെ ആ പ്രസ്താവനയ്ക്ക് അവർക്ക് വലിയ വില നൽകേണ്ടി വന്നു. അഭയാർത്ഥികളെ പ്രതിസന്ധിയിലാക്കിയ പാകിസ്ഥാനെതിരെ പ്രതികാരത്തിന് ഇറങ്ങിയത് അഫ്ഗാനിസ്ഥാൻ്റെ ക്രിക്കറ്റ് ടീമായിരുന്നു. ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ എട്ടുവിക്കറ്റിനാണ് തകർത്തത്.
കളിയിലെ മികച്ച താരമായി അഫ്ഗാനിസ്ഥാൻ ബാസ്മാൻ ഇബ്രാഹിം സദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. 87 റൺസ് ആണ് പാകിസ്ഥാനെതിരെ സദ്രൻ അടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കും പാകിസ്ഥാനിൽ നിന്നും പുറത്താക്കപ്പെട്ട അഫ്ഗാൻ അഭയാർത്ഥികൾക്കും വേണ്ടിയാണ് സദ്രൻ ഈ അവാർഡ് സമർപ്പിച്ചത്. പാകിസ്ഥാനിൽ നിന്നും പുറത്താക്കപ്പെട്ട അഫ്ഗാനിസ്ഥാൻ അഭയാർത്ഥികൾക്ക് ഈ മാൻ ഓഫ് ദ മാച്ച് പുരസ്കാരം താൻ സമർപ്പിക്കാൻ ആഗ്രഹിക്കുന്നതായി പുരസ്കാരം സ്വീകരിച്ച ശേഷം സദ്രാൻ വ്യക്തമാക്കുകയായിരുന്നു.
സദ്രൻ്റെ ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നവംബർ ഒന്നിന് മുൻപ് രാജ്യം വിടണമെന്ന് അഭയാർത്ഥികളോടുള്ള പാകിസ്ഥാൻ്റെ അന്ത്യശാസനത്തിന് മറുപടിയായാണ് സദ്രൻ്റെ ഈ പ്രസ്താവനയെ കാണുന്നത്. ചില സമൂഹമാധ്യമ ഉപയോക്താക്കൾ സദ്രാനെ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാനുമായി താരതമ്യം ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ട്. ലോകകപ്പിൽ ശ്രീലങ്കയ്ക്ക് എതിരെ വിജയം നേടിയശേഷം റിസ്വാൻ തൻ്റെ സെഞ്ച്വറി പലസ്തീനിലെ ജനങ്ങൾക്ക് സമർപ്പിച്ചിരുന്നു.