മുംബൈ: ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ താരങ്ങള്‍ വിമുഖത കാണിക്കുന്നതിന് പിന്നാലെ വമ്പന്‍ നീക്കവുമായി ബിസിസിഐ. ദേശീയ ടീമിന് വേണ്ടി ടെസ്റ്റ് കളിക്കുന്ന താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കാനാണ് ബിസിസിഐ നീക്കമിടുന്നത്.
നിലവിലെ ശമ്പള ഘടന പ്രകാരം, ഒരു ടെസ്റ്റിന് 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20ക്ക് 3 ലക്ഷം രൂപയും മാച്ച് ഫീസായി ഒരു ഇന്ത്യൻ ഇൻ്റർനാഷണലിന് ലഭിക്കും. ഒരു കലണ്ടർ വർഷത്തിൽ എല്ലാ ടെസ്റ്റ് പരമ്പരകളും കളിക്കുകയാണെങ്കിൽ, വാർഷിക റിട്ടൈനർ കരാറിന് പുറമെ ആ താരത്തിന് അധിക പ്രതിഫലം നല്‍കാനാണ് ബിസിസിഐയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
അംഗീകാരം ലഭിച്ചാൽ, ഇന്ത്യൻ കളിക്കാരുടെ ഈ പുതുക്കിയ ശമ്പള ഘടന ഐപിഎൽ 2024 ന് ശേഷം പ്രാബല്യത്തിൽ വരും. ടെസ്റ്റ് മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ബിസിസിഐ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
രഞ്ജി ട്രോഫിയില്‍ കളിക്കുന്നതില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നീ താരങ്ങള്‍ വിമുഖത കാണിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം, ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി സെമി ഫൈനലില്‍ കളിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായി സൂചനയുണ്ട്.