ഹരാരെ: സിംബാബ്‌വെയുടെ മുൻ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുള്ളിപ്പുലി യുടെ ആക്രമണത്തിൽ പരിക്ക്. അടിയന്തര ശസ്ത്രക്രിയക്കായി വിറ്റാലിനെ തലസ്ഥാനമായ ഹരാരെയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.
അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായാണു വിവരം. ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ശരീരത്തില്‍നിന്ന് കുറച്ചധികം രക്തം വാര്‍ന്നുപോയതായി മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു. പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച വളർത്തുനായ ചിക്കാരയ്ക്കും പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിംബാബ്‌വെയിലെ ഹുമാനി മേഖലയില്‍ സഫാരി ബിസിനസ് നടത്തുന്ന വിറ്റാല്‍, രാവിലെ ട്രെക്കിങ് നടത്തുന്നതിനിടെയാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. താരത്തിന്റെ തലയിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
വിറ്റാലിനെതിരേ ആക്രമണമുണ്ടായതോടെ വളര്‍ത്തുനായയായ ചിക്കാര പുള്ളിപ്പുലിയെ പ്രതിരോധിക്കാനുള്ള ശ്രമം നടത്തി. വെറ്ററിനറി ആശുപത്രിയിലെത്തിച്ച് വളര്‍ത്തുനായയ്ക്കും ചികിത്സ നല്‍കി.
2013ൽ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയിൽനിന്ന് ഭീമൻ മുതലയെ കണ്ടെത്തിയത് വൻ വാർത്തയായിരുന്നു. കട്ടിലിനടിയില്‍ മുതലയുള്ളത് അറിയാതെയായിരുന്നു രാത്രി മുഴുവന്‍ വിറ്റാല്‍ കഴിഞ്ഞുകൂടിയത്.