Advertisment

കണങ്കാലിനേറ്റ പരിക്ക്: ന്യൂസിലാന്‍ഡിനെതിരെ ഹാര്‍ദിക് പാണ്ഡ്യയില്ല, ലക്‌നൗവില്‍ തിരിച്ചെത്തിയേക്കും

ഒക്ടോബര്‍ 29-ന് ലക്നൗവില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

New Update
hardhik pandya injury



ധര്‍മശാലയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇടതുകണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് തീരുമാനം. ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടന്‍ ദാസിന്റെ ഒരു ഷോട്ട് തടുക്കുന്നതിനിടെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. ഉടന്‍ സ്‌കാനിങ്ങിന് വിധേയമാക്കിയ താരത്തെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനെതിരായ മത്സരം താരത്തിന് നഷ്ടപ്പെടുന്ന അറിയിപ്പ്.

Advertisment

ഒക്ടോബര്‍ 29-ന് ലക്നൗവില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അടുത്ത മത്സരം നടക്കുന്ന ധര്‍മ്മശാലയിലെ പിച്ച് ഫാസ്റ്റ് ബൗളര്‍മാരെ ഏറെ സഹായിക്കുന്നതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകും. പാക്കിസ്ഥാനെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്തിയത്. പരിക്ക് അത്ര ഗുരുതരമല്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ മൂന്ന് പന്ത് മാത്രം എറിഞ്ഞ ഹാര്‍ദികിന്റെ ഓവര്‍ വിരാട് കോലിയായിരുന്നു പൂര്‍ത്തിയാക്കിയത്. 

2023 ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. ഗ്രൂപ്പ് ടേബിളിലെ ഒന്നാം സ്ഥാനത്തിനായാണ് ഇരുസംഘവും ധര്‍മ്മശാലയില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. തകര്‍പ്പന്‍ ഫോം തുടരുകയാണ് ഇന്ത്യ. നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു. സെഞ്ചുറി നേടിയ വിരാട് കോലിയാണ് (103) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (48 ശുഭ്മാന്‍ ഗില്‍ (53 കെ എല്‍ രാഹുല്‍ (34) എന്നിവര്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ബംഗ്ലാദേശിന്റെ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

 

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചെടുത്തത്.  ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹസന്‍ (51), മഹ്‌മുദുള്ള (46) എന്നിവരായിരുന്നു ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും 2 ജസ്പ്രീത് ബുംറയും വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് - ഗില്‍ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 88 റണ്‍സിന്റെ അടിത്തറിയിട്ടു. എന്നാല്‍ അര്‍ധസെഞ്ച്വറി നേടാന്‍ രണ്ട് റണ്‍സ് ബാക്കി നില്‍ക്കെ രോഹിത് പുറത്തായി. മൂന്നാം വിക്കറ്റില്‍ കോലി - ഗില്‍ സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ രാഹുലിനെ കൂട്ടുപിടിച്ച് കോലി വിജയത്തിലേക്ക് നയിച്ചു. 97 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും ആറ് ഫോറും നേടിയാണ് സെഞ്ച്വറി തികച്ചത്. 

കരിയറിലെ 78-ാം സെഞ്ച്വറിയാണ് കോലി നേടിയത്. 48-ാം ഏകദിന സെഞ്ച്വറി നേട്ടത്തിലൂടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിനത്തില്‍ താരം 49 സെഞ്ച്വറികളെന്ന നേട്ടത്തിന് അരികിലെത്തി. അതിവേഗത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 26000 റണ്‍സ് നേടിയ താരമായും കോലി മാറി. മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് നടുവില്‍ പാക് നിര കളി മറന്നപ്പോള്‍ നീലപ്പടയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് അപ്പുറം ടീമിന്റെ കൂട്ടായ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. 

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും രോഹിത് മികച്ച പ്രകടനം പുറത്തെടുത്തതോടെ പാകിസ്ഥാന് കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. ഏകദിന ലോകകപ്പുകളില്‍ പാക് ടീമിനെതിരെ ഇന്ത്യയുടെ എട്ടാം വിജയമാണിത്. ലോകകപ്പുകളില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടുമില്ല. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ധസെഞ്ചുറി നേടി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച രോഹിത് ഇന്ത്യയുടെ നയം വ്യക്തമാക്കി. മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ഗില്ലിന്റെ നഷ്ടമായിരുന്നു. അസുഖബാധിതനായി ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാതിരുന്ന ഗില്ലിന്റെ ഏകദിന ലോകകപ്പ് അരങ്ങേറ്റമായിരുന്നു ഇത്. വണ്‍ഡൗണായി ക്രീസിലെത്തിയ കോഹ്ലി നീണ്ട ഇന്നിംഗ്സ് കളിക്കുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും ജയം പെട്ടെന്നാക്കാനുള്ള ആവേശത്തില്‍ പാതി വഴിയില്‍ വീണു.

 

hardhik pandya
Advertisment