കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. നിലവില്‍ നടക്കുന്ന രഞ്ജി ട്രോഫിയാണ് തന്റെ അവസാന മത്സരമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവില്‍ ബംഗാളിലെ കായിക വകുപ്പ് മന്ത്രിയാണ് താരം.
2008-ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച തിവാരി ഏഴ് വർഷങ്ങളിലായി 12 ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചു. 2011 ഡിസംബറിൽ ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 104 റൺസ് നേടി അദ്ദേഹം തൻ്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടി. എന്നാല്‍ പിന്നീട് അവസരം ലഭിക്കാന്‍ അദ്ദേഹത്തിന് ഏഴ് മാസം കാത്തിരിക്കേണ്ടി വന്നു.
അന്ന് എം.എസ് ധോണിയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. സെഞ്ചുറി നേടിയിട്ടും പിന്നീടുള്ള മത്സരങ്ങളില്‍ താന്‍ എങ്ങനെ ടീമില്‍ നിന്ന് പുറത്തായെന്ന് ധോണിയോട് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്ന് തിവാരി വെളിപ്പെടുത്തി. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, സുരേഷ് റെയ്‌ന തുടങ്ങിയ മുൻനിര താരങ്ങൾ റൺസെടുക്കാൻ പാടുപെടുമ്പോളും 2012 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഒരു പരമ്പരയിൽ തന്നെ അവഗണിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
"സെഞ്ച്വറി നേടിയതിന് ശേഷം എന്നെ ടീമിൽ നിന്ന് പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് ധോണിയോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും റെയ്‌നയും രോഹിതും കോഹ്ലിയും റണ്‍സ് സ്‌കോര്‍ ചെയ്യാത്ത ആ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍. എനിക്ക് ഇപ്പോൾ നഷ്ടപ്പെടാൻ ഒന്നുമില്ല, ”അദ്ദേഹം പറഞ്ഞു.