ഏഷ്യൻ ഗെയിംസിനായി ഇന്ത്യൻ അത്‌ലറ്റുകൾക്ക് ചൈനയിലേക്ക് പോകാനുള്ള വിസ നിഷേധിച്ചിട്ടില്ലെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) എത്തിക്‌സ് കമ്മിറ്റി ചെയർമാൻ വെയ് ജിഷോംഗ് പറഞ്ഞു. നൽകിയ വിസ ഇന്ത്യൻ അത്ലറ്റുകൾ വിസ സ്വീകരിക്കാത്തതാണെന്നും ചൈനീസ് അധികൃതർ വിശദീകരിച്ചു.
"ഈ ഇന്ത്യൻ അത്‌ലറ്റുകൾക്ക് ചൈനയിലേക്ക് പ്രവേശിക്കാനുള്ള വിസ ഇതിനകം നൽകി. ചൈന ഒരു വിസയും നിരസിച്ചിട്ടില്ല. നിർഭാഗ്യവശാൽ, ഈ അത്‌ലറ്റുകൾ വിസ സ്വീകരിച്ചില്ല. ഇത് ഒസിഎയുടെ പ്രശ്നമാണെന്ന് കരുതുന്നില്ല, കാരണം, യോഗ്യത സാക്ഷ്യപ്പെടുത്തിയ എല്ലാ കായികതാരങ്ങളെയും മത്സരിക്കാൻ അനുവദിക്കണമെന്ന് ചൈനയ്ക്ക് കരാർ ഉണ്ട്. അതിനാൽ വിസ ഇതിനകം അനുവദിച്ചിട്ടുണ്ട്."- ഒസിഎ ചെയർമാൻ പറഞ്ഞു.
ഇന്ത്യൻ വുഷു കളിക്കാരായ നെയ്മാൻ വാങ്‌സു, ഒനിലു തേഗ, മെപുങ് ലാംഗു എന്നിവർക്ക് പ്രവേശനം നിഷേധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ചൈനയുടെ ഈ അവകാശവാദം. അതേസമയം മറ്റ് ഏഴ് കളിക്കാരും ജീവനക്കാരും ഉൾപ്പെടുന്ന ഇന്ത്യൻ വുഷു ടീമിലെ മറ്റ് അംഗങ്ങൾ ഹോങ്കോങ്ങിലേക്ക് പോയി. അവിടെ നിന്ന് ചൈനയിലെ ഹാങ്‌ഷൂവിലേക്ക് വിമാനം കയറി. ക്ലിയറൻസ് ഇല്ലാത്തതിനാൽ വിമാനത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് ഈ മൂന്ന് അത്‌ലറ്റുകൾ ന്യൂഡൽഹിയിൽ കുടുങ്ങുകയായിരുന്നു.
മൂന്ന് ഇന്ത്യൻ താരങ്ങളും അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ്. അതിർത്തി തർക്കത്തിൽ ഇന്ത്യാ ഗവൺമെന്റിന് കൃത്യമായ നിലപാട് ഉണ്ടായിരുന്നിട്ടും, പലപ്പോഴും ഇന്ത്യൻ സംസ്ഥാനം ചൈനീസ് അധികാരികൾ അവരുടേതാണെന്ന് അവകാശപ്പെട്ടിട്ടുണ്ട് .
അതേസമയം ഇന്ത്യൻ വുഷു താരങ്ങൾക്ക് ചൈനയിലേക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ തന്റെ ചൈന സന്ദർശനം റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരന്മാരെ പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായി പരിഗണിക്കുന്നതിനെ ഇന്ത്യ വിമർശിച്ചു. കൂടാതെ ചൈനയുടെ ഈ നടപടി ഏഷ്യൻ ഗെയിംസിന്റെ ചൈതന്യവും നിയമങ്ങളും ലംഘിക്കുന്നതാണെന്നും എംഇഎ പ്രസ്താവനയിൽ പറഞ്ഞു.