രാജ്കോട്ട്: ഇംഗ്ലണ്ടിന്റെ യുവ സ്പിന്നര്‍ രെഹാന്‍ അഹമ്മദിനെ ഗുജറാത്തിലെ ഹിരാസാർ വിമാനത്താവളത്തിൽ തടഞ്ഞു. എങ്കിലും താത്കാലിക വിസ അനുവദിച്ച് പ്രശ്‌നം പരിഹരിച്ചതോടെ താരം ടീമിനൊപ്പം യാത്ര തിരിച്ചു.
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനു ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ പരിശീലനത്തിനായി യുഎഇയിലേക്ക് പോയിരുന്നു. 15ന് തുടങ്ങുന്ന ടെസ്റ്റിനു വേണ്ടി രാജ്കോട്ടിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു സംഭവം. സിംഗിൾ എൻട്രി വിസയാണു താരത്തിന്റെ കൈവശമുണ്ടായിരുന്നത്.
കളിക്കാരുടെ വിസ ശരിയാക്കി വരും ദിവസങ്ങളില്‍ നല്‍കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ നിര്‍ദേശിച്ചു. രേഖകളിലെ വ്യത്യാസങ്ങളെ തുടർന്നാണു താരത്തെ തടഞ്ഞതെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിൽ അറിയിച്ചു.
നേരത്തേ ഇംഗ്ലണ്ട് താരം ഷോയബ് ബഷീറും ഇന്ത്യയിലേക്കു വരാന്‍ വിസ പ്രശ്‌നം നേരിട്ടിരുന്നു. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് ശുഐബ് ബഷീറിനു നഷ്ടമായി. യുഎഇയിൽനിന്ന് യുകെയിലേക്കു പോയി വിസ പ്രശ്നങ്ങള്‍ തീർത്ത ശേഷമായിരുന്നു താരം ഇന്ത്യയിലെത്തിയത്.