ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരഭ് തിവാരി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ജംഷഡ്പൂരിൽ രാജസ്ഥാനെതിരെ ആരംഭിക്കുന്ന രഞ്ജി ട്രോഫിയ്ക്ക് ശേഷം തിവാരി വിരമിക്കും.
ഇന്ത്യയ്ക്കായി മൂന്ന് ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പല സീസണുകളില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടിയും, ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായും താരം കളിച്ചു.
“എൻ്റെ സ്കൂൾ വിദ്യാഭ്യാസത്തിന് മുമ്പ് ഞാൻ ആരംഭിച്ച ഈ യാത്രയോട് വിടപറയുന്നത് അൽപ്പം ബുദ്ധിമുട്ടാണ്,” 34 കാരനായ സൗരഭ് തിവാരി പറഞ്ഞു.
ദേശീയ ടീമിലും ഐപിഎല്ലിലും ഇടമില്ലെങ്കിൽ, സംസ്ഥാന ടീമിലെ സ്ഥാനം ഒരു യുവതാരത്തിനായി ഒഴിഞ്ഞു കൊടുക്കുന്നതാണു നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു.
115 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 22 സെഞ്ചുറികളും 34 അർധസെഞ്ചുറികളും ഉൾപ്പെടെ 189 ഇന്നിംഗ്‌സുകളിൽ നിന്ന് 47.51 ശരാശരിയിൽ 8030 റൺസ് തിവാരി നേടി. 93 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 28.73 ശരാശരിയിലും 120 സ്ട്രൈക്ക് റേറ്റിലും 1494 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. 2008ൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ അണ്ടർ 19 ലോകകപ്പ് നേടിയ ടീമിൻ്റെ ഭാഗമായിരുന്നു.