ഹാങ്‌ഷൗ: ചൈനയിലെ ഹാങ്‌ഷൗവിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ പാരാ ഗെയിംസ് 2023-ൽ പുരുഷന്മാരുടെ ഹൈജമ്പ്-ടി64 ഇനത്തിൽ ഇന്ത്യയുടെ പ്രവീൺ കുമാർ 2.02 മീറ്റർ ചാടി (ഗെയിംസ് റെക്കോർഡ്) സ്വർണം നേടി. അതേസമയം, 1.95 മീറ്റർ ചാടി ഉണ്ണി രേണു വെങ്കല മെഡൽ നേടി. പ്രവീണിന്റെ ഈ നേട്ടത്തോടെ മത്സരയിനത്തിൽ ഇന്ത്യ ആറ് സ്വർണം ഉറപ്പിച്ചിരിക്കുകയാണ്.
നേരത്തെ ടി63 വിഭാഗത്തില്‍ ശൈലേഷ് കുമാറും ക്ലബ് ത്രോ എഫ് 51 വിഭാഗത്തില്‍ പ്രണവ് സൂര്‍മയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.
ടി63 വിഭാഗത്തില്‍ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെ 1.82 മീറ്റര്‍ ഉയരം ചാടിയാണ് ശൈലേഷ് കുമാര്‍ സ്വര്‍ണം നേടിയത്. ഈ വിഭാഗത്തില്‍ ഇന്ത്യയുർെ മാരിയപ്പന്‍ തങ്കവേലു(1.80 മീറ്റര്‍) വെള്ളിയും, ഗോവിന്ദ്ഭായ് രാംസിങ്ഭായ് പാധിയാര്‍(1.78 മീറ്റര്‍) വെങ്കലവും നേടിയതോടെ ഇന്ത്യ ടി63 വിഭാഗം ഗൈജംപിലെ മെഡലുകള്‍ തൂത്തുവാരി.ഇന്ത്യന്‍ താരങ്ങള്‍ മാത്രമായിരുന്നു ഫൈനലില്‍ മത്സരിച്ചത്.
പുരുഷന്‍മാരുടെ ക്ലബ് ത്രോ എഫ്51 വിഭാഗത്തില്‍ ഏഷ്യന്‍ പാരാ ഗെയിംസ് റെക്കോര്‍ഡോടെയാണ് (30.01 മീറ്റര്‍)പ്രണവ് സൂര്‍മ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും ഇന്ത്യക്കാണ്. ധരംബീര്‍(28.76 മീറ്റര്‍), അമിത് കുമാര്‍(26.93 മീറ്റര്‍) എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്. സൗദി അറേബ്യയുടെ റാധി അലി അര്‍ഹാത്തി മാത്രമാണ് ഈ ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ മത്സരത്തിനുണ്ടായിരുന്നത്. പുരുഷന്‍മാരുടെ ഷോട്ട് പുട്ടില്‍ എഫ്11 വിഭാഗത്തില്‍ മോനു ഗാങാസ് വെങ്കലം നേടിയിരുന്നു.