പരുക്കേറ്റ ശിഖർ ധവാൻ 10 ദിവസം വരെ പുറത്തിരുന്നേക്കാമെന്ന് പഞ്ചാബ് കിംഗ്സ് മാനേജ്മെൻ്റ്. തോളിനു പരുക്കേറ്റാണ് താരം പുറത്തായതെന്ന് ടീമിൻ്റെ ക്രിക്കറ്റ് ഡെവലപ്മെൻ്റ് ഹെഡ് സഞ്ജയ് ബംഗാർ പറഞ്ഞു. രാജസ്ഥാൻ റോയൽസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ശിഖർ ധവാൻ പരുക്കേറ്റ് പുറത്തായിരുന്നു. സാം കറനാണ് ഇന്നലെ ടീമിനെ നയിച്ചത്.
ഐപിഎലിനു മുൻപ് നടന്ന ക്യാപ്റ്റൻസ് മീറ്റിൽ പഞ്ചാബ് കിംഗ്സിനെ പ്രതിനിധീകരിച്ച് ജിതേഷ് ശർമ്മയാണ് പങ്കെടുത്തത്. അതുകൊണ്ട് തന്നെ ജിതേഷ് ശർമ്മയാവും വൈസ് ക്യാപ്റ്റൻ എന്നായിരുന്നു ധാരണ. എന്നാൽ, സാം കറനാണ് ഇന്നലെ പഞ്ചാബിനെ നയിച്ചത്. ഇതും സഞ്ജയ് ബംഗാർ വിശദീകരിച്ചു. ജിതേഷ് ശർമ്മയല്ല വൈസ് ക്യാപ്റ്റൻ എന്ന് അദ്ദേഹം പറഞ്ഞു. സാം കറൻ നാട്ടിലെത്തിയ ഉടനായിരുന്നു ക്യാപ്റ്റൻസ് മീറ്റ്. അതുകൊണ്ട് ജിതേഷിനെ ചെന്നൈയിലേക്ക് അയക്കുകയായിരുന്നു. സാം തന്നെയായിരുന്നു സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ എന്നും അദ്ദേഹം പറഞ്ഞു.
ഇന്നലത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മൂന്നു വിക്കറ്റിന് രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചു. പഞ്ചാബ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കി നിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പഞ്ചാബിനായി 31 റൺസെടുത്ത അഷുതോഷ് ശർമ്മ ടോപ് സ്കോററായി. ജിതേഷ് ശർമ്മ 29 റൺസും സംഭാവന ചെയ്തു.