ബെർലിൻ: സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് ജർമ്മനിക്ക് അതീവ പ്രാധാന്യമുള്ളതാണ്. സമീപകാലത്തെ മോശം ഫോമും കിരീട വരൾച്ചയും മറികടക്കാൻ ടീമിന് മുന്നിലുള്ള സുവർണാവസരമാണ് ജൂണിൽ നടക്കുന്ന വൻ കരാ പോരാട്ടം. ഇതിലേക്കായി മികച്ച ടീം പടുത്തുയർത്തുകയാണ് ജർമ്മൻ മാനേജ്‌മെന്റ്.
ഇതിന്റെ ആദ്യ പടിയായാണ് മൂന്ന് വർഷം മുൻപ് വിരമിക്കൽ പ്രഖ്യാപിച്ച ടോണി ക്രൂസിനെ മടക്കി കൊണ്ടുവരൽ. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലകൻ ജൂലിയൻ നാഗെൽസ്മാന്റെ അഭ്യർത്ഥനയെ തുടർന്നാണ് താരം വീണ്ടും ജർമ്മൻ കുപ്പായമണിയുന്നത്. പ്രധാന ടൂർണമെന്റിന് മുൻപ് വിരമിച്ച താരങ്ങളെ മടക്കികൊണ്ടുവരുന്നത് ഫുട്‌ബോളിൽ സാധാരണമാണെങ്കിലും താര സമ്പന്നമായ ജർമ്മൻ സ്‌ക്വാഡിലേക്ക് 34 കാരനെ തിരിച്ചു വിളിക്കുന്നത് അപ്രതീക്ഷിതമായി. നിലവിൽ റയൽമാഡ്രിഡിനായി ഗോളടിച്ചും അവസരമൊരുക്കിയും മികച്ച പ്രകടനമാണ് ക്രൂസ് നടത്തുന്നത്.