മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 150 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരമായി പേസർ ജസ്പ്രീത് ബുംറ.
വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ പുറത്താക്കിയാണ് 30കാരനായ ബുംറ റെക്കോഡ് ബുക്കിൽ ഇടംനേടിയത്.
34 ടെസ്റ്റുകളിലാണ് 150 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 35ൽ കുറവ് മത്സരങ്ങൾ കളിച്ച് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ബുംറ. 6781 ബാളുകളിലാണ് താരം നേട്ടത്തിലെത്തിയത്.
7661 ബാളുകളിൽ 150 വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് രണ്ടാമത്. മുഹമ്മദ് ഷമിയും (7755 ബാളുകളിൽ) കപിൽ ദേവുമാണ് (8378 ബാളുകളിൽ) യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.