വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. 179 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. 17 ബൗണ്ടറികളും അഞ്ച് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 40 റണ്‍സിൽ നിൽക്കെ ക്യാപ്റ്റൻ രോഹിത്ത് ശർമയെ നഷ്ടമായി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഷോയബ് ബഷീർ രോഹിത്തിനെ പോപിന്റെ കൈയിലെത്തിച്ചു. 14 റണ്‍സുമായാണ് താരം പുറത്താകുന്നത്.
ഒരു വശത്ത് ജയ്സ്വാൾ തകർത്തടിച്ച് കൊണ്ടിരുന്നപ്പോ മറുവശത്ത് ആരെയും നിലയുറപ്പിക്കാൻ ഇംഗ്ലീഷ് ബൗളർമാർ അനുവദിച്ചിരുന്നില്ല.
അരങ്ങേറ്റ മത്സരം കളിച്ച രജത് പാട്ടീദാർ 32 റണ്‍സുമായി പുറത്തായി. ശുഭ്മാൻ ഗിൽ(34), ശ്രേയസ് അയ്യർ(27), അക്സർ പട്ടേൽ(27), ശ്രീകർ ഭരത്(17) എന്നിങ്ങനെയാണ് ഇന്ത്യൻ നിരയുടെ പ്രകടനം.
ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ യശസ്വി ജയസ്വാളും രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ഷോയബ് ബഷീർ, രഹാൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ജയിംസ് ആൻഡേഴ്സണ്, ടോം ഹാർട്ലി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.