ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ രണ്ട് പാദങ്ങളിലായി നടന്ന മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയതോടെ അൽ നസറിന് ക്വാർട്ടർ ഫൈനലിലേക്ക് മിന്നും കുതിപ്പ്. ആദ്യ പാദത്തിൽ റൊണാൾഡോയുടെ ഏക ഗോളിന് (1-0) അൽ ഫെയ്ഹയെ വീഴ്ത്തി മുന്നിലെത്തിയ അൽ ആലാമി ടീം, ഇന്നലെ 2-0ന് ജയിച്ചുകയറി. ഇതോടെ 3-0ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് അൽ നസറിന്റെ കുതിപ്പ്.
പ്രീ ക്വാർട്ടറിൽ രണ്ട് തവണ ഗോൾ നേടിയത് അൽ നസർ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഏവേ മാച്ചിലും ഹോം മാച്ചിലും ഗോളുകൾ കണ്ടെത്താൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞു. എന്നാൽ, ആദ്യ പകുതിയിൽ അൽ ഖൈബാരിയുടെ അസിസ്റ്റിൽ നിന്ന് ആദ്യം വലകുലുക്കിയത് പോർച്ചുഗീസ് താരം ഒറ്റാവിയോ ആയിരുന്നു.
രണ്ടാം പകുതിയുടെ 86ാം മിനിറ്റിലാണ് ഗോളിയുടെ പിഴവ് മുതലെടുത്ത് ക്രിസ്റ്റ്യാനോ എതിർഗോൾവല കുലുക്കിയത്. ഈ മനുഷ്യന് ഒരിക്കലും ഗോളുകൾ അടിച്ച് മടുക്കാറില്ലെന്ന് അൽ നസർ സോഷ്യൽ മീഡിയയിലൂടെ താരത്തെ പ്രശംസിച്ചു. എന്നാലും ഇന്നലത്തെ കളിയിലെ മിന്നും താരം ഒറ്റാവിയോ തന്നെയായിരുന്നു.
മത്സര ഫലത്തിൽ വ്യത്യസ്തമായി മികവുറ്റ പ്രതിരോധമാണ് അൽ ഫെയ്ഹ പുറത്തെടുത്തത്. ആക്രമിച്ചു കളിച്ച മഞ്ഞപ്പട നിരവധി തവണ ഗോളിനടുത്ത് വരെ എത്തിയെങ്കിലും അതെല്ലാം തടയാൻ അവരുടെ പ്രതിരോധ മതിലിനായി. ആദ്യ പകുതിയിൽ റൊണാൾഡോയുടെ ഒരു ബാക്ക് ഹെഡ്ഡർ ഗോൾ പോസ്റ്റിൽ ഇടിച്ച് പുറത്തേക്കാണ് പോയത്.