റാഞ്ചി: റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ നേടിയ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ജേതാക്കളായി. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും, ഒരെണ്ണം ഇംഗ്ലണ്ടും ജയിച്ചു. ധര്‍മശാലയില്‍ നടക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ഫലം ഇതോടെ അപ്രസക്തമായി.
മൂന്നാം ടെസ്റ്റിലെ വിജയത്തില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ എട്ടാം വിക്കറ്റില്‍ ധ്രുവ് ജൂറല്‍-കുല്‍ദീപ് സഖ്യം വന്‍ തകര്‍ച്ചയില്‍ നിന്നാണ് ഇന്ത്യയെ കരകയറ്റിയത്.
76 റണ്‍സിന്റെ നിര്‍ണായ കൂട്ടുക്കെട്ടാണ് എട്ടാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയത്. ധ്രുവ് ജൂറല്‍ 149 പന്തില്‍ 90, കുല്‍ദീപ് യാദവ് 131 പന്തില്‍ 28 റണ്‍സുമെടുത്ത് പുറത്തായി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ വന്‍ തകര്‍ച്ച നേരിടുമ്പോഴാണ് ഇരുവരും ഒത്തുച്ചേര്‍ന്നത്. ഇന്ത്യ 253 റണ്‍സ് എടുത്തപ്പോഴാണ് ഈ പാര്‍ട്ണര്‍ഷിപ്പ് പിരിഞ്ഞത്. ബാറ്റിംഗിലെ ഈ ഗംഭീര പ്രകടനത്തിന് പുറമെ കുല്‍ദീപ് ബൗളിംഗിലെ തന്റെ സ്വതസിദ്ധ കഴിവും കുല്‍ദീപ് രണ്ടാം ഇന്നിംഗ്‌സില്‍ പുറത്തെടുത്തു. ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകളാണ് കുല്‍ദീപ് രണ്ടാം ഇന്നിംഗ്‌സില്‍ നേടിയത്.
നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കുല്‍ദീപിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഏറ്റവും കുറച്ച് ഹൈപ്പ് ലഭിക്കുന്ന, ഓണ്‍ലൈന്‍ ഫാന്‍സ് ക്ലബ് ഇല്ലാത്ത താരമാണ് കുല്‍ദീപ് എന്നായിരുന്നു സെവാഗിന്റെ പരാമര്‍ശം.
“ഹൈപ്പിന്റെ കാര്യത്തില്‍, ഏറ്റവും കുറച്ച് ഹൈപ്പുള്ള ഒരാളാണ് കുല്‍ദീപ് യാദവ്. വര്‍ഷങ്ങളായി അസാധാരണ പ്രകടനം പുറത്തെടുക്കുമ്പോഴും ഒരിക്കലും ഓണ്‍ലൈന്‍ ഫാന്‍ ക്ലബിനെ ഉണ്ടാക്കിയിട്ടില്ല. അദ്ദേഹത്തിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ക്രെഡിറ്റും ഹൈപ്പും അർഹിക്കുന്നു,” സെവാഗ് എക്‌സിൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) പോസ്റ്റ് ചെയ്തു.