റിയാദ് : മാസങ്ങളോളം ശമ്പളമില്ലാതെ ദുരിതത്തിലായ സുബിന്‍ നാടണഞ്ഞു. മൂന്നു വർഷത്തോളമായി റിയാദിൽ ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സുബിനാണ് നാട്ടിലെത്തിയത്.
ഒരു വർഷം മുമ്പ് ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയും വാഹനത്തിനു സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. സ്പോണ്‍സര്‍ ലൈസൻസ് എടുത്തു നൽകാത്തത് കാരണം ഇൻഷുറൻസ് തുക ലഭ്യമായില്ല, വാഹനം റിപ്പയർ ചെയ്യുന്നതിന് ചെലവായ മുഴുവൻ തുകയും സ്വയം വഹിക്കണമെന്ന സ്പോണ്‍സറുടെ നിലപാട് വലിയ പ്രതിസന്ധിയിലേക്കാണ് സുബിനെ എത്തിച്ചത്. ജോലി ചെയ്ത ഒമ്പതു മാസത്തെ മുഴുവൻ ശമ്പള തുകയും പിടിച്ചു വെക്കുകയും ചെയ്തു.
അതിനിടയിൽ അനുജന്റെ അകാല വിയോഗവും അമ്മ തനിച്ചായതും മാനസികമായി ഏറെ സുബിനെ തളർത്തി. അനുജന്റെ അന്ത്യ കർമങ്ങളിൽ പങ്കെടുക്കാൻ പോകാൻ ലീവ് ചോദിച്ചെങ്കിലും സ്പോണ്‍സര്‍ പോകാന്‍ അനുവദിചില്ലായെന്ന് സുബിന്‍ പറയുന്നു.
ഈ അവസരത്തിലാണ് പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ചെയർമാൻ അസ്‌ലം പാലത്ത് വിഷയത്തില്‍ ബന്ധപ്പെടുകയും ഇന്ത്യൻ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തി എംബസി മുഖേന എക്സിറ്റ് അടിച്ചു വാങ്ങിക്കുകയുമായിരുന്നു. സഹായിച്ചവര്‍ക്ക് നന്ദി രേഖപെടുത്തി പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ നല്‍കിയ ടിക്കറ്റില്‍ ഒക്ടോബർ 23ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ സുബിന്‍ നാടണഞ്ഞു.