ബംഗളുരു: ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിനു 14 റണ്‍സ് ജയം. ബാംഗളൂർ ഉയർത്തിയ 219 റണ്‍സ് ലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സിനു നിശ്ചത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 203 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്. അവസാന ഓവറിൽ ജയിക്കാൻ 20 റണ്‍സ് ആവശ്യമായിരുന്ന സണ്‍റൈസേഴ്സിന് വെറും അഞ്ചു റണ്‍സിൽ ഒതുങ്ങി.
മികച്ചരീതിയിൽ ബാറ്റു ചെയ്ത കെയ്ൻ വില്ല്യംസണെ അവസാന ഓവറിന്റെ ആദ്യ പന്തിൽ പുറത്താക്കാനായതാണു ബാംഗളൂർ വിജയത്തിൽ നിർണായകമായത്. വില്ല്യംസണ് 42 പന്തിൽ 81 റണ്‍സ് നേടി. മനീഷ് പാണ്ഡെ 38 പന്തിൽ 62 റണ്‍സുമായി പുറത്താകാതെനിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ശിഖർ ധവാൻ(18), അലക്സ് ഹെയ്ൽസ്(37) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.
ആദ്യം ബാറ്റു ചെയ്ത ബാംഗളൂർ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 218 റണ്‍സ് അടിച്ചുകൂട്ടി. എ.ബി.ഡിവില്ല്യേഴ്സ് (39 പന്തിൽ 69), മോയിൻ അലി (34 പന്തിൽ 65) എന്നിവരുടെ അർധസെഞ്ചുറികളാണ് ബാംഗളൂരിനെ തുണച്ചത്. സ്കോർ ബോർഡ് സൂചിപ്പിക്കുപോലെ അത്ര മെച്ചപ്പെട്ടതായിരുന്നില്ല ബാംഗളൂരിന്റെ തുടക്കം. 38 റണ്‍സ് എടുക്കുന്പോഴേയ്ക്കും ഓപ്പണർമാരായ പാർഥിവ് പട്ടേൽ(1), വിരാട് കോഹ്ലി(12) എന്നിവർ പുറത്തായി. ഇതിനുശേഷം ഒന്നിച്ച ഡിവില്ല്യേഴ്സ്, മോയിൻ അലി കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്കോറിലേക്കു നയിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 107 റണ്‍സ് കൂട്ടിച്ചേർത്തു.
ഇരുവരെയും പുറത്താക്കി റാഷിദ് ഖാൻ സണ്‍റൈസേഴ്സിനെ മത്സരത്തിലേക്കു മടക്കിക്കൊണ്ടുവന്നെങ്കിലും ഇതിനുശേഷമെത്തിയ കോളിൻ ഗ്രാൻഡ്ഹോമും സർഫ്രാസ് ഖാനും തകർത്തടിച്ചതോടെ ബാംഗളൂർ സ്കോർ 200 കടന്നു. ഗ്രാൻഡ്ഹോം 17 പന്തിൽനിന്ന് 40 റണ്‍സ് നേടിയപ്പോൾ, സർഫ്രാസ് ഖാൻ എട്ടു പന്തിൽ 22 റണ്‍സ് അടിച്ചുകൂട്ടി. സണ്‍റൈസേഴ്സിനായി റാഷിദ് ഖാൻ 27 റണ്‍സ് വഴങ്ങി മൂന്നും സിദ്ധാർഥ് കൗൾ രണ്ടും വിക്കറ്റ് നേടി. മലയാളി താരം ബേസിൽ തന്പി നാലോവറിൽ 70 റണ്‍സ് വഴങ്ങി.